October 23, 2019
October 23, 2019
കൊച്ചി : ‘ആദ്യം അവരൊരു മറൈന്‍ ഡ്രൈവുണ്ടാക്കി ആര്‍ക്കോ വേണ്ടി. പിന്നെ ഒരു മറൈന്‍ വാക്ക് ഉണ്ടാക്കി ആര്‍ക്കോ വേണ്ടി. ഇനി കുറച്ചുകൂടിയേ ഉള്ളൂ കൊച്ചിക്കായല്‍. അതുകൂടി നികത്തിത്തന്നാല്‍ വളരെ സന്തോഷമാകും’-കൊച്ചിയിലെ വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് നടൻ വിനായകൻ.ആര്‍ക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും കൊച്ചികോര്‍പ്പറേഷന്‍ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞെന്നും വിനായകന്‍ പറഞ്ഞു. ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോരിറ്റി) എന്നൊരു ബില്‍ഡിങ് അവിടെയുണ്ടെന്നും അത് തല്ലിപ്പൊളിച്ച് കളയണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം കട്ടു മുടിച്ചു തീര്‍ത്തു. കായല്‍ കയ്യേറ്റത്തിന് കൂട്ടുനിന്ന ശേഷം ഇപ്പോള്‍ വിലപിക്കുകയാണ് കോര്‍പ്പറേഷന്‍. ആര്‍ക്കു വേണ്ടിയാണ് കായലുകള്‍ നികത്തിക്കൊണ്ടിരിക്കുന്നതെന്ന് വിനായകന്‍ ചോദിച്ചു.
ടൗണ്‍ പ്ലാനിങ് എന്നൊരു പരിപാടിയില്ലേയെന്നും ഒട്ടും വിദ്യാഭ്യാസമില്ലാത്ത എനിക്കു പോലും തോന്നുന്നുണ്ടല്ലോ എന്നിട്ട് ഇത്രയും വിദ്യാഭ്യാസമുള്ള ഇവര്‍ എന്താണീ ചെയ്യുന്നത്? ഇവിടെ ജി.സി.ഡി.എ എന്നൊരു പരിപാടിയുണ്ട്. ഇവിടെ കോര്‍പ്പറേഷന്‍ എന്നൊരു പരിപാടിയുണ്ട്.
ഇവിടെയുണ്ടായിരുന്ന തോടുകളെല്ലാം എവിടെപ്പോയി? ഇവരോട് ഇതൊക്കെ ചോദിക്കണം. തോടുകളെല്ലാം ചെളിക്കുണ്ടുകളായി മാറിയിരിക്കുകയാണ്. വേലിയേറ്റവും വേലിയിറക്കവുമൊന്നുമല്ല വെള്ളപ്പൊക്കത്തിന്റെ കാരണമെന്നും വേലിയേറ്റവും വേലിയിറക്കവും ഒക്കെ എല്ലാക്കാലത്തും ഉണ്ടാകാറുള്ളതാണെന്നും അതൊരു പുതിയ കാര്യമല്ലെന്നും അേദ്ദഹം പറഞ്ഞു. വേലിയേറ്റവും അതിവര്‍ഷവുമാണ് വെള്ളക്കെട്ടിനു കാരണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ പറഞ്ഞിരുന്നു.
‘പനമ്പിള്ളി നഗറിലെ നാട്ടുകാര്‍ താമസിച്ച സ്ഥലങ്ങളൊന്നും കാണാനില്ല. നാട്ടുകാരെല്ലാം ആ ബില്‍ഡിങ്ങുകളുടെ തൊട്ടുതാഴെ ചെളിയില്‍ കിടക്കുന്നുണ്ട്. എന്റെ ബന്ധുക്കാരാണ് പലരും.ആരാണിത് ചെയ്യുന്നത്? ഇടതോ വലതോ ഒന്നുമല്ല പ്രശ്‌നം,’ വിനായകന്‍ പറഞ്ഞു. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും ഇതെല്ലാം അടിച്ചുമാറ്റിക്കൊണ്ടു പോകുന്നവരുടെ വീടുകളിലേക്ക് ജനം കയറുമെന്നും വിനായകന്‍ പറഞ്ഞു.