January 11, 2021
January 11, 2021
ദോഹ: സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള അതിര്‍ത്തികള്‍ തുറന്നതോടെ ഖത്തറിലെ ആളുകള്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് നേരിട്ട് പോകാനുള്ള സാധ്യത തെളിയുന്നു. ഇതിനായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിവിധ പാക്കേജുകള്‍ തയ്യാറാക്കുകയാണ്. ജനുവരി അവസാനത്തോടെ ഖത്തറില്‍ നിന്ന് നേരിട്ട് ഉംറ തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ക്ക് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഉപരോധം അവസാനിപ്പിച്ചുകൊണ്ട് ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കാന്‍ സൗദി തീരുമാനിച്ചത് ജനുവരി അഞ്ചിനാണ്. അതിര്‍ത്തികള്‍ തുറന്നതോടെ നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഉംറ തീര്‍ത്ഥാടനത്തിനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കാനും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏർപ്പെടുത്താനും ഒരുങ്ങുന്നത്.
ഖത്തറിൽ നിന്ന് ജനുവരി അവസാനത്തോടെ ഉംറ തീര്‍ത്ഥാടനത്തിന് നേരിട്ട് പോകാം; പാക്കേജുകൾ അവതരിപ്പിക്കാനൊരുങ്ങി ടൂർ ഓപ്പറേറ്റർമാർ
. ഇതിനായുള്ള ആകര്‍ഷകമായ പാക്കേജുകള്‍ ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'സൗദി-ഖത്തര്‍ അതിര്‍ത്തി വീണ്ടും തുറക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ച ശേഷം ഖത്തറിലെ പൗരന്മാരും താമസക്കാരും ഉംറ പാക്കേജുകളെ കുറിച്ച് ഞങ്ങളോട് നിരന്തരമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനായി സൗദി അറേബ്യയിലേക്ക് പോകാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.' -അല്‍ ബതീല്‍ ട്രാവല്‍ സൂപ്പര്‍വൈസര്‍ മോമെന്‍ അല്‍ ഹമദ് ഖത്തര്‍ ട്രിബ്യൂണ്‍ ദിനപത്രത്തോട് പറഞ്ഞു.
ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ നിരവധി തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മോമെന്‍ അല്‍ ഹമദ് പറഞ്ഞു. ഈ തീര്‍ത്ഥാടകര്‍ക്കായി ആകര്‍ഷകമായ പാക്കേജുകള്‍ തയ്യാറാക്കുന്ന അവസാന ഘട്ടത്തിലാണ് അല്‍ ബതീല്‍ ട്രാവല്‍സ്.
'4000 റിയാലിന്റെ ജനപ്രിയ പാക്കേജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. വിസ, വിമാന ടിക്കറ്റുകള്‍ മൂന്നോ നാലോ രാത്രി താമസം, മറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഉംറ പാക്കേജാണ് ഇത്.' -അദ്ദേഹം പറഞ്ഞു.
ഉംറ നിര്‍വ്വഹിക്കാനായി ഖത്തറില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാനായി ധാരാളം തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്നുവെന്ന് ദോഹ ആസ്ഥാനമായുള്ള അവന്‍സ് ട്രാവല്‍ ആന്‍ഡ് ടൂര്‍സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനായുള്ള പാക്കേജുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കോസ്‌മോസ് ട്രാവലും വ്യക്തമാക്കി. ജിദ്ദയിലേക്കുള്ള വിമാന സര്‍വ്വീസുകളും വിസ സേവനങ്ങളും പുനരാരംഭിക്കുന്നതോടെ ഉംറ തീര്‍ത്ഥാടനവും തുടങ്ങാന്‍ കഴിയുമെന്നും ഇത് ഈ മാസം അവസാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോസ്‌മോസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉംറ പുനരാരംഭിച്ചതിനു ശേഷം സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ 50 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ്-19 നിയന്ത്രിക്കുന്നതിനായി 2020 മാര്‍ച്ചിലാണ് സൗദി ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി ഉംറ പുനരാരംഭിക്കുമെന്ന് സൗദി സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ നാലിനാണ് ഉംറ പുനരാരംഭിച്ചത്. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും 30 ശതമാനം ശേഷി അഥവാ പ്രതിദിനം 6000 തീര്‍ത്ഥാടകര്‍ക്കാണ് ഉംറ നിര്‍വ്വഹിക്കാന്‍ അനുവാദം നല്‍കിയത്.
ഒക്ടോബര്‍ 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 15,000 ആക്കി ഉയര്‍ത്തി. നവംബര്‍ ഒന്നിന് ആരംഭിച്ച മൂന്നാം ഘട്ടത്തിനു ശേഷം രാജ്യത്തിന് പുറത്തു നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കാനും 100 ശതമാനം ശേഷിയോടെ തീര്‍ത്ഥാടനം നടത്താനും സൗദി അനുവാദം നല്‍കി.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.