October 31, 2021
October 31, 2021
ഗാസയിലെ തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റും വിതരണം ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ അപേക്ഷ തള്ളി യുഎഇ. നിലവിൽ ഖത്തറാണ് യുണൈറ്റഡ് നേഷൻസുമായി സഹകരിച്ച് ഗാസയിലെ സാമ്പത്തികവ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. ഈ കർത്തവ്യം തങ്ങൾ ഏറ്റെടുത്താൽ, ഫലസ്തീനിലെ സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട പണം ഹമാസ് അധികൃതരുടെ കയ്യിലേക്ക് ഒഴുകുമോ എന്ന ആശങ്കയാണ് യുഎഇയുടെ പിന്മാറ്റത്തിന് കാരണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
2014 മുതൽ ഗാസ മുനമ്പിനെ സാമ്പത്തികമായി സഹായിച്ചു വരികയാണ് ഖത്തർ. ഒരു ബില്യൺ ഡോളറോളം തുക വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചിലവഴിച്ച ഖത്തർ മെയ് മാസത്തിലെ ബോംബാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ അഞ്ഞൂറ് മില്യൺ ഡോളറിന്റെ സഹായവും ഗാസയ്ക്കേകി. ഇസ്രയേലിന്റെ എതിർപ്പുകളെ മറികടന്നുകൊണ്ട്, ഗാസയിലെ കുടുംബങ്ങൾക്ക് ഓരോ മാസവും നൂറ് ഡോളറിന്റെ സാമ്പത്തിക സഹായവും ഖത്തർ നൽകുന്നുണ്ട്. ഫലസ്തീനിന് പൂർണ പിന്തുണ നൽകുന്ന ഖത്തറിനെ വരുതിയിലാക്കാൻ കഴിയില്ല എന്ന് ബോധ്യമായ ഇസ്രായേൽ യുഎഇയെ ഈ ദൗത്യം ഏല്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഫലസ്തീനിൽ നിന്നുള്ള എതിർപ്പുകൾ വകവെക്കാതെ ഇസ്രയേലുമായി സാമ്പത്തികകരാറുകൾ ഒപ്പുവെക്കാൻ യുഎഇ തീരുമാനിച്ചിരുന്നു. എന്നാൽ, ഗാസയിലെ കാര്യത്തിൽ ഇടപെടാൻ തങ്ങളില്ലെന്ന നിലപാട് യുഎഇ സ്വീകരിച്ചത് ഇസ്രായേലിന് കനത്ത തിരിച്ചടിയാണ്.