December 02, 2021
December 02, 2021
ദുബൈ : രാജ്യത്തിന്റെ ഐക്യത്തിന് കോട്ടംതട്ടുന്ന തരത്തിലുള്ള ഏതൊരു വിഷയം ഉയർന്നുവന്നാലും കൃത്യവും വ്യക്തവുമായ നിലപാടുമായി രംഗത്തെത്താറുള്ള വ്യക്തിയാണ് യുഎഇ രാജകുമാരി ഷെയ്‌ഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി. സംഘപരിവാരത്തിന്റെ ആരാധകരിലൊരാളായ മാധ്യമപ്രവർത്തകൻ അബുദാബിയിൽ പ്രസംഗിക്കാൻ എത്തുന്നതിനെതിരെ രാജകുമാരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. പിന്നാലെ സംഘാടകർ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു വിവാദത്തിലും നയം വ്യക്തമാക്കുകയാണ് രാജകുമാരി.
ഹലാൽ ഭക്ഷണത്തെ എതിർത്തുകൊണ്ട് നടക്കുന്ന ദുഷ്പ്രചാരണത്തെ പറ്റിയാണ് ഷെയ്‌ഖ ഹിന്ദ് ഒടുവിലായി ട്വിറ്ററിൽ കുറിച്ചത്. ഞങ്ങളോട് ഇത്രത്തോളം വെറുപ്പുള്ളവർ, ഇവിടെ വന്ന്, ഞങ്ങളുടെ പണം കൊണ്ടുപോകുന്നതിലെ യുക്തി മനസിലാവുന്നില്ല എന്നായിരുന്നു ഷെയ്‌ഖയുടെ പ്രതികരണം. ഹലാൽ ചിഹ്നമുള്ള ഉത്പന്നങ്ങൾ വാങ്ങുന്നത് ഇസ്ലാമിക ഭീകരതയെ സഹായിക്കൽ ആവുമെന്ന് പ്രചരണം നടത്തുന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാജകുമാരി ഈ ചോദ്യമുന്നയിച്ചത്. വർഗീയവിഷം ചീറ്റുന്ന വ്യക്തികളെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഷെയ്‌ഖയുടെ നേതൃത്വത്തിൽ നേരത്തെ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.