June 08, 2022
June 08, 2022
ദുബായ് : ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിൽ പന്തുതട്ടാൻ യു.എ.ഇക്ക് അവസരം ലഭിക്കില്ല.അയൽരാജ്യത്ത് നടക്കുന്ന കാൽപന്ത് കളിയുടെ മഹാമേളയിൽ പങ്കെടുക്കാനുള്ള യോഗ്യതാ മത്സരത്തിൽ നിന്ന് പുറത്തായതോടെയാണ് യു.എ.ഇയുടെ ലോകകപ്പ് സ്വപ്നത്തിന് അവസാനമായത്.
ഖത്തര്‍ ലോകകപ്പിലേക്കുള്ള പ്രധാന കടമ്പകളിലൊന്നായി ഏഷ്യന്‍ പ്ലേഓഫ് റൗണ്ടിലെ അവസാന അങ്കത്തില്‍ കരുത്തരായ ആസ്ട്രേലിയയാണ് യു.എ.ഇയെ 2-1ന് വീഴ്ത്തിയത്. ഉശിരോടെ അവസാന മിനിറ്റ് വരെ കളിച്ചിട്ടും അന്തിമ വിജയം ആസ്ട്രേലിയക്കായി. ഏഷ്യന്‍പ്ലേഓഫ് കടന്ന ആസ്ട്രേലിയ ഇനി ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫില്‍ ജൂണ്‍ 13ന് ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ നേരിടും.
ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഗോള്‍രഹിതമായിരുന്നു ഒന്നാം പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മുറുകിയെങ്കിലും യു.എ.ഇക്ക് പിടിച്ചുനിൽക്കാനായില്ല.53-ാം മിനിറ്റില്‍ മിന്നുന്ന നീക്കത്തിലൂടെ ജര്‍മന്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ജാക്സണ്‍ ഇര്‍വിന്‍ ഓസീസിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളില്‍ ഓസീസ് പ്രകടിപ്പിച്ച ആഘോഷത്തിന് അധികം ദൈര്‍ഘ്യമുണ്ടായില്ല. നാലു മിനിറ്റ് ഇടവേളയില്‍ മിന്നല്‍പിണര്‍ പോലൊരു നീക്കത്തില്‍ യു.എ.ഇ മറുപടി നല്‍കി. 57-ാം മിനിറ്റ് കണക്ട് ചെയ്ത് നടത്തിയ മുന്നേറ്റം ബ്രസീലിയന്‍ വംശജനായ യു.എ.ഇ താരം കയോ കനിഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഗാലറിയുടെ വലതുഭാഗം വെള്ളക്കടലാക്കി മാറ്റിയ എമിറാത്തി ആരാധകരുടെ ആഘോഷം പരകോടിയിലെത്തിയ നിമിഷം.
പിന്നെ ഇരു ടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കി വിജയ ഗോളിനായി മുന്നേറ്റം നടത്തി. എന്നാല്‍, അവസാന വിജയം ഓസീസിനായിരുന്നു. 85-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍ നിന്നും ഗതിമാറിയെത്തിയ പന്ത് റീബൗണ്ടിലെ ഷോട്ടിലൂടെ പ്ലേ മേക്കര്‍ അഡിന്‍ റുസ്റ്റിക് വലയിലെത്തിച്ചു.ശേഷിച്ച മിനിറ്റുകളില്‍ യു.എ.ഇയുടെ പോരാട്ടത്തിന് ഫലമുണ്ടായില്ല. 1990ന് ശേഷം ലോകകപ്പ് യോഗ്യതയെന്ന സ്വപ്നവുമായി പന്തുതട്ടുന്ന യു.എ.ഇ ലോകകപ്പിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.
ജൂണ്‍ 13ന് അഹമ്മദ് ബിന്‍അലി സ്റ്റേഡിയത്തില്‍ ആസ്ട്രേലിയ പെറുവിനെയും, 14ന് ന്യൂസിലന്‍ഡ് കോസ്റ്ററീകയെയും നേരിടും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക