May 30, 2022
May 30, 2022
അബുദാബി: യുഎഇയില്‍ മൂന്നു പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം നാലായി.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങുപനി നേരിടാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും സജ്ജമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങുപനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബായ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കുരങ്ങുപനിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്കും സമൂഹത്തിനും സംരക്ഷണം ഉറപ്പുനല്‍കുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഡിഎച്ച്‌എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികള്‍. കുരങ്ങുപനി രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
പനി, തലവേദന, ത്വക്കില്‍ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. കുരങ്ങ്, എലി എന്നിവയില്‍ നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക