July 04, 2021
July 04, 2021
ദുബായ്: ജിദ്ദയില്‍ നിന്നും ദുബായിലേക്കു പുറപ്പെട്ട ചരക്കു കപ്പലിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണോ എന്നു സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇതു സംബന്ധിച്ച് ഇസ്രയേല്‍ അന്വേഷണമാരംഭിച്ചതായി ഇസ്രായേല്‍ ടെലിവിഷനായ എന്‍12നെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചയാണ് ഇസ്രയേലിന് ഉടമസ്ഥ പങ്കാളിത്തമുള്ള ചരക്കു കപ്പലിനു നേര്‍ക്ക് മിസൈല്‍ ആക്രമണമുണ്ടായത്. നിസാരമായ പരുക്കു മാത്രമാണ് ആക്രമണത്തില്‍ സംഭവിച്ചത്. കപ്പല്‍ യാത്ര തുടരുകയും ചെയ്തിരുന്നു. ജീവനക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റില്ല. ഇറാനെ പിന്തുണക്കുന്ന ലബനീസ് ടെലിവിഷന്‍ അല്‍ മയാദീനാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയായ സോഡിയാക് മാരിടൈം ഉടമസ്ഥതയിലുള്ള തൈന്‍ഡാല്‍ എന്ന കപ്പലിനു നേരെയാണ് ആക്രമണ ശ്രമമുണ്ടായതെന്ന് എന്‍12 ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിഎസ്എവി തൈന്‍ഡാല്‍ കപ്പല്‍ തങ്ങളുടെ ഉടമസ്ഥതയിലോ മാനേജ് ചെയ്യുന്നതോ അല്ലെന്ന് സോഡിയാക് കമ്പനി പിന്നീട് വിശദീകരിച്ചു.
അതേസമയം ഷിപ് ട്രാകിംഗ് ഡാറ്റ അനുസരിച്ച സിഎസ്എവി തൈന്‍ഡാല്‍ എന്ന ലൈബീരിയന്‍ പതാകവാഹിക്കുന്ന കണ്ടെയ്‌നര്‍ ഷിപ്പ് ജിദ്ദയില്‍നിന്നും പുറപ്പെട്ട് ദുബൈയിലേക്കു വന്നുകൊണ്ടരിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുഎഇ ഗവണ്‍മെന്റും ഇസ്രയേല്‍ അധികൃതരും സന്നദ്ധമായിട്ടില്ല.
ചരക്കു കപ്പലിനു നേരെ ആക്രമണമുണ്ടായത് ഇറാനിയന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് പറയുന്നു. അല്‍ മയാദീന്‍ ടെലിവിഷനാണ് ഈ വര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. ഇസ്രയേലി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന രീതിയിലായിരുന്നു വാര്‍ത്ത.