February 07, 2023
February 07, 2023
ന്യൂസ്‌റൂം ബ്യുറോ
ഇസ്താംബൂൾ : സിറിയയിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടന്ന ഗർഭിണി പ്രസവിച്ചു. തൊട്ടുപിന്നാലെ ഉമ്മ മരണത്തിന് കീഴടങ്ങിയെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം. രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെയും യുവതിയായ മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.
തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 4365 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്.തുർക്കിയിൽ 2921ഉം സിറിയയിൽ 1444 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. പതിനായിരങ്ങളാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്ന് തരിപ്പണമായിട്ടുണ്ട്. ഇപ്പോഴും പലരും തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിലാണ്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. ഒപ്പം തുടർ ഭൂചലനങ്ങൾക്കുള്ള സാധ്യതയുമുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതകളുള്ള മേഖലകളിലൊന്നാണ് തുർക്കി. 1999ൽ വടക്കു പടിഞ്ഞാറാൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു. 1939ൽ കിഴക്കൻ പ്രവിശ്യയായ എർസിൻകാനിലുണ്ടായ ഭൂചലനത്തിൽ 33,000 പേരാണ് മണ്ണോട് ചേർന്നത്.
ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് തുർക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് മൂന്നുതവണ കൂടി തുടർ ചലനങ്ങളുണ്ടായി. തുർക്കിയിൽ മാത്രം അയ്യായിരത്തിലേറെ കെട്ടിടങ്ങൾ നിലം പൊത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക