September 06, 2021
September 06, 2021
ലോകസിനിമകളിലെ ക്ലാസിക്കുകളിൽ ഒന്നായ ഷോഷാങ്ക് റിഡംപ്‌ഷനെ അനുസ്മരിപ്പിക്കുന്നൊരു ജയിൽചാട്ടത്തിന്റെ കഥയാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്നത്. ഇസ്രായേലിലെ ഗിൽബോവ ജയിലിൽ നിന്നും ആറ് ഫലസ്തീൻ സ്വദേശികളാണ് ഭൂഗർഭ ടണൽ വഴി രക്ഷപ്പെട്ടത്. സെല്ലിലെ ബാത്‌റൂമിൽ നിന്നും തുരങ്കം സൃഷ്ടിച്ചാണ് ഇവർ പുറത്തെത്തിയതെന്ന് ഇസ്രായേൽ സേനയിലെ കമാൻഡർ എറിക് യാക്കോവ് മാധ്യമങ്ങളെ അറിയിച്ചു.
കനത്ത സുരക്ഷയ്ക്ക് പേരുകേട്ട ഗിൽബോവയിൽ നിന്നും തടവുകാർ ഇത്തരത്തിൽ രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ച്ചയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽചാടിയ ഫലസ്തീനികൾക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പോലീസ്. അനധികൃതമായി ഇവർ മൊബൈൽ ഫോൺ സെല്ലിലേക്ക് കടത്തിയതായും, പുറത്ത് കടന്നയുടൻ മുൻകൂട്ടി തയ്യാറാക്കി വെച്ച വാഹനം വഴി രക്ഷപ്പെട്ടതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽചാടിയവരുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇവരിലൊരാൾ ഫത്തേഹ് പാർട്ടിയുടെ മുൻ നേതാവ് സക്കറിയ സുബൈദി ആണെന്ന് അഭ്യൂഹങ്ങളുണ്ട്. ജോർദാൻ അതിർത്തിവഴിയോ, ഫലസ്തീന് സ്വയംഭരണ അവകാശമുള്ള വെസ്റ്റ് ബാങ്ക് വഴിയോ ഇവർ രാജ്യം കടന്നിട്ടുണ്ടാവാമെന്ന ആശങ്കയും ഇസ്രായേൽ പോലീസ് പങ്കുവെച്ചു.