January 18, 2023
January 18, 2023
ന്യൂസ്‌റൂം ബ്യുറോ
ഷാര്‍ജ: യു.എ.ഇ പൗരൻമാരായ താരങ്ങള്‍ക്ക് അവസരം നല്‍കാത്ത ക്ലബ്ബുകളുടെ ധനസഹായം വെട്ടിച്ചുരുക്കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഇമാറാത്തികളെ പ്രോത്സാഹിപ്പിക്കാത്ത ക്ലബ്ബുകള്‍ക്കെതിരെ ഈ മാസം അവസാനത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തത്സമയ റേഡിയോ പരിപാടിയിലാണ് ശൈഖ് സുല്‍ത്താന്‍ നയം വ്യക്തമാക്കിയത്. ഇറാഖില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്‍റെ ആദ്യ റൗണ്ടില്‍ യു.എ.ഇ ടീം പുറത്തായതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നപ്പോഴാണ് സുല്‍ത്താന്‍റെ പരാമര്‍ശം.
അടുത്തിടെ നടന്ന ടൂര്‍ണമെന്‍റുകളില്‍ മികവ് പുലർത്താൻ യു.എ.ഇ ടീമിന് കഴിഞ്ഞില്ല. ഉടന്‍ ഫലം ലഭ്യമായില്ലെങ്കിലും ഇമാറാത്തി താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ക്ലബ്ബുകള്‍ തയാറാവണം. ക്ലബ്ബുകള്‍ക്കായി 50 ദശലക്ഷം ദിര്‍ഹമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലം എന്തുമാവട്ടെ, നമ്മുടെ കുട്ടികള്‍ ഈ ക്ലബ്ബുകളില്‍ കളിക്കുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികള്‍ ക്ലബ്ബുകളിലുണ്ടെങ്കില്‍ സാമ്പത്തിക സഹായം തുടരും. അല്ലാത്തപക്ഷം, ഈ മാസം അവസാനത്തോടെ ഇത് അവസാനിപ്പിക്കും. ടീമുകളില്‍ വിദേശ താരങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ ഇമാറാത്തി താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല.
കഴിഞ്ഞ മത്സരങ്ങളിലെ ടീമിന്‍റെ പ്രകടനം ഫുട്ബാള്‍ വിദഗ്ധര്‍ വിലയിരുത്തുകയും മറുപടി നല്‍കുകയും ചെയ്യണം. നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുത്താല്‍ ഇതിലും മികച്ച ഫലം കണ്ടെത്താന്‍ കഴിയുമെന്നും ശൈഖ് സുല്‍ത്താന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം യു.എ.ഇ പ്രോ ലീഗിലെ വിദേശ താരങ്ങളുടെ എണ്ണം നാലില്‍നിന്ന് അഞ്ചായി ഉയര്‍ത്തിയിരുന്നു. ഇത്തരം നടപടികള്‍ ഇമാറാത്തി താരങ്ങളുടെ അവസരം ഇല്ലാതാക്കുന്നുണ്ട്. കൂടുതല്‍ ഇമാറാത്തി താരങ്ങളെ ദേശീയ ടീമിനായി വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് യു.എ.ഇ മുന്‍ കോച്ച് ഈദ് ബറൂത്ത് പറഞ്ഞു.
ഈ നിലക്ക് പോയാല്‍ അഞ്ചു വര്‍ഷം കകഴിയുമ്പോൾ ദേശീയ ടീം പോലുമുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശൈഖ് സുല്‍ത്താന്‍റെ പ്രസ്താവനക്ക് സമൂഹ മാധ്യമങ്ങളില്‍ ഇമാറാത്തികളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ് യു.എ.ഇ ടീം പുറത്തായത്. ആദ്യ റൗണ്ടില്‍ ബഹ്റൈന്‍, കുവൈത്ത് ടീമുകളോട് തോറ്റ യു.എ.ഇ അവസാന മത്സരത്തില്‍ ഖത്തറിനെതിരെ സമനിലയിലായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക