February 19, 2022
February 19, 2022
മ്യൂണിക്ക് : ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും കൂടിക്കാഴ്ച്ച നടത്തി. ജർമനിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇരുവരും ജർമനിയിൽ എത്തിയത്.
രണ്ട് രാജ്യങ്ങൾക്കും ഒത്തുചേർന്ന് പ്രവർത്തിക്കാവുന്ന മേഖലകളെ വിശകലനം ചെയ്ത ചർച്ചയിൽ, പ്രതിരോധമാണ് പ്രധാന വിഷയമായത്. മിഡിൽ ഈസ്റ്റ് മേഖലയുടെ സുസ്ഥിരവികസനത്തെ കുറിച്ചും മന്ത്രിമാർ ആശയവിനിമയം നടത്തിയതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. അൽ ഉല ഉടമ്പടിക്ക് ശേഷം യു.എ.ഇ.യുമായി ഖത്തർ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. പിന്നാലെയാണ് സൗദി വിദേശകാര്യമന്ത്രിയുമായും ഖത്തർ കൂടിക്കാഴ്ച്ച നടത്തിയത്. 2017 ൽ സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഈ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം വഷളായത്. അൽ ഉല ഉടമ്പടിയോടെയാണ് ഈ പ്രശ്നങ്ങൾ അവസാനിച്ചത്.