June 03, 2021
June 03, 2021
ദോഹ : ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്തിയതിന് അറസ്റ്റിലായ കെനിയൻ പൗരനെ വിട്ടയച്ചു.മൈഗ്രന്റ് റൈറ്റ്സ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കെനിയൻ സ്വദേശിയായ മാൽക്കം ബിദാലിയെ മെയ് അഞ്ചിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഖത്തർ സുരക്ഷാ നിയമചട്ടങ്ങൾ ലംഘിച്ചതിനാണ് ബിദാലിയെ അറസ്റ്റ് ചെയ്തതെന്നാണ് ബിദാലിയുടെ അറസ്റ്റിനെ കുറിച്ച് അധികൃതർ തുടക്കത്തിൽ അൽ ജസീറയോട് പ്രതികരിച്ചത്. എന്നാൽ ബിദാലി ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്തിയെന്നും ഇതിനുള്ള പ്രതിഫലമായി വിദേശ ഏജന്റിൽ നിന്നും പ്രതിഫലം കൈപ്പറ്റിയെന്നുമാണ് കഴിഞ്ഞ ദിവസം ഖത്തർ സർക്കാർ കമ്യൂണിക്കേഷൻ ഓഫീസ് വിശദീകരിച്ചത്. ഖത്തറിലെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് രാജ്യത്തിന് അപഖ്യാതിയുണ്ടാകുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു ഇയാൾക്കെതിരെ ഉയർന്ന പ്രധാന ആരോപണം.
അതേസമയം, ബിദാലിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഗാർഡിയൻ ഉൾപ്പെടെയുള്ള വിദേശമാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ബിദാലിയെ ബുധനാഴ്ച വിട്ടയച്ചതായി മൈഗ്രന്റ് റൈറ്റ്സ് ട്വീറ്റ് ചെയ്തത്.