August 26, 2021
August 26, 2021
ദോഹ : ഖത്തറിൽ മരണപ്പെടുന്ന വിദേശ തൊഴിലാളികളുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്നുവെന്ന ആംനസ്‌റ്റി റിപ്പോർട്ട് നിഷേധിച്ച് ഖത്തർ. അപകടമരണങ്ങൾ സ്വാഭാവിക മരണങ്ങൾ ആയി കണക്കിലെടുക്കുന്നു എന്ന ആരോപണത്തിലും കഴമ്പില്ലെന്ന് ഖത്തർ വ്യക്തമാക്കി.
വ്യാഴാഴ്ച്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ആംനസ്റ്റി ഇന്റർനാഷണൽ ഖത്തറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ജോലിക്കിടെ ഉണ്ടാവുന്ന മരണങ്ങൾ പോലും സ്വാഭാവിക മരണമായി കണക്കിൽ രേഖപ്പെടുത്തുന്നുവെന്നും ഇതിനാൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം കിട്ടുന്നില്ല എന്നുമായിരുന്നു ആംനസ്റ്റിയുടെ നിരീക്ഷണം. ലോകോത്തര നിലവാരത്തിലുള്ള തൊഴിൽസാഹചര്യമാണ് തങ്ങൾ ഒരുക്കുന്നതെന്നും, കൊടിയ ചൂടിൽ നിന്നും രക്ഷ നേടാനുള്ള മാർഗങ്ങൾ പോലും അവലംബിക്കുന്നുണ്ടെന്നും ഖത്തറിന്റെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കി.
ഖത്തറിലെ വിദേശ തൊഴിലാളികളുടെ മരണങ്ങൾ ദുരൂഹമായി തുടരുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ,കുടുംബങ്ങൾ ദുരിതം നേരിടുന്നുവെന്നും കുറ്റപ്പെടുത്തൽ
http://newsroomme.com/story/Failure-to-investigate-migrant-worker-deaths-in-Qatar-amnesty-260821-5784
"ചൂട് കൂടുതലുള്ള കാലാവസ്ഥയിൽ തൊഴിൽ സമയം പരിമിതപ്പെടുത്താറുണ്ട്, ഓരോ തൊഴിലാളിക്കും വാർഷിക ചെക്കപ്പുകളും നടത്താറുണ്ട്", ഖത്തർ വക്താവ് കൂട്ടിച്ചേർത്തു. എത്രത്തോളം മികവുറ്റ രീതിയിലാണ് തങ്ങൾ തൊഴിലാളികളെ പരിഗണിക്കുന്നതെന്ന് കണക്കുകൾ പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവ്വമേഖലകളിലും മികച്ചുനിൽക്കുന്നതിനാൽ രാജ്യത്തേക്ക് വരുന്ന ഓരോ പ്രവാസിയും ഇവിടെ കൂടുതൽ കാലം ചെലവഴിക്കാൻ താല്പര്യപ്പെടുന്നു, സുഹൃത്തുക്കളോടും കുടുംബത്തോടും ഖത്തറിലേക്ക് വരാൻ ഉപദേശിക്കുന്നു, ആദ്യ കരാർ അവസാനിച്ചാലും ഇവിടെ തുടരാൻ പ്രവാസികൾ ഇഷ്ടപെടുന്നത് ഇതുകൊണ്ടാണെന്നും ഖത്തർ പ്രതിനിധി അവകാശപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക