September 11, 2019
September 11, 2019
ദോഹ: മത്സ്യവില നിയന്ത്രിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം സ്വീകരിച്ച നടപടികളെ തുടർന്ന് മൽസ്യ വിലയിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ദിവസേനയുള്ള വിലവിവര പട്ടിക പുറത്തിറക്കാൻ തുടങ്ങിയതോടെ പ്രാദേശിക മത്സ്യത്തിന്റെ വിലയില്‍ 15 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
ഉപഭോക്താക്കളെ ചൂഷണം ചെയ്ത് വ്യാപാരികള്‍ മത്സ്യവില കുത്തനെ വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം തിങ്കളാഴ്ച മുതല്‍ ദിവസ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ തുടങ്ങിയത്. മുമ്പത്തെ വിലയെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടു ദിവസം ബുള്ളറ്റിനിലെ വില പത്തു ശതമാനം മുതല്‍ പതിനഞ്ചു ശതമാനം വരെ കുറഞ്ഞതായി ചില്ലറ വ്യാപാര മേഖലയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ചില്ലറ വ്യാപാരികളുടെ മൽസ്യ വില്പനയിൽ നിന്നുള്ള ലാഭം കുത്തനെ ഇടിഞ്ഞതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത് .പ്രാദേശിക മത്സ്യ വിപണി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ബുള്ളറ്റിന്റെ ഗുണം ലഭിക്കുന്നത് ഉപഭോക്താക്കൾക്കാണ്. മത്സ്യലഭ്യത കുറഞ്ഞ ഘട്ടങ്ങളില്‍ കച്ചവടക്കാര്‍ അമിതമായി വില വര്‍ധിപ്പിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നും ഉദ്യോസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
30 പ്രാദേശിക മത്സ്യയിനങ്ങളാണ് കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം സാധാരണ മത്സ്യം നന്നാക്കുന്നതിന് ഒരു ഖത്തര്‍ റിയാലും ചെമ്മീനിന് രണ്ട് റിയാലും നിശ്ചയിച്ചിട്ടുണ്ട്.