April 15, 2022
April 15, 2022
ദോഹ : കോവിഡ് കാലം കഴിഞ്ഞെന്ന് പറയാനാവില്ലെങ്കിലും, നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കപ്പെട്ടതോടെ റമദാൻ പഴയ പ്രൗഢിയിലേക്ക് മടങ്ങുകയാണ്. പരമ്പരാഗത കാലം മുതൽ ഖത്തറിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും നിലനിന്നിരുന്ന കരംഗാവോ എന്ന പ്രത്യേക ആഘോഷവും തിരികെ എത്തുകയാണ്. ഇന്ന് രാത്രി നടക്കുന്ന ആഘോഷങ്ങൾക്ക് ഖത്തർ അക്ഷരാർത്ഥത്തിൽ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചുകുട്ടികളെ നോമ്പെടുക്കാൻ പ്രോത്സാഹിപ്പിക്കാനായി മുതിർന്നവർ ആരംഭിച്ചതാണ് കരംഗാവോ എന്നാണ് പറയപ്പെടുന്നത്. റമദാൻ പകുതി ആവുമ്പോൾ കുടുംബങ്ങൾ ഒത്തുചേർന്ന് കരംഗാവോ ആഘോഷത്തിൽ പങ്കുചേരുന്നു.
അതുവരെ നോമ്പനുഷ്ഠിച്ച കുട്ടികൾക്ക് കുഞ്ഞുസമ്മാനങ്ങൾ നൽകുകയും, ബാക്കിയുള്ള നോമ്പുകൾ എടുക്കാൻ അവർക്ക് ഊർജം പകരുകയുമാണ് കരംഗാവോയുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷവും കോവിഡ് കാരണം മുടങ്ങിയ ഈ ആഘോഷം ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും വിരുന്നെത്തവേ, വലിയ മുന്നൊരുക്കങ്ങളാണ് എങ്ങും നടക്കുന്നത്. ക്രിസ്മസ് കരോളിന് സമാനമായ രീതിയിൽ, സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ പാത്രങ്ങളുമായി കുട്ടികൾ അയല്പക്കത്തെ വീടുകളിൽ കയറി ഇറങ്ങുന്നത് കരംഗാവോയുടെ സുന്ദരകാഴ്ചകളിൽ ഒന്നാണ്. വീടുകൾ കൂടാതെ, ഇത്തവണ ഓഫീസുകളും സ്ഥാപനങ്ങളും കരംഗാവോ ആഘോഷത്തിന് തയ്യാറെടുത്തു കഴിഞ്ഞു. വ്രതശുദ്ധിയുടെ പകുതി ദിനരാത്രങ്ങൾ പൂർത്തിയാക്കിയ സന്തോഷം പങ്കിടാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ വിശ്വാസിസമൂഹം.