November 13, 2021
November 13, 2021
ദുബൈ : സെമിഫൈനലിന് മുന്നോടിയായി തന്നെ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. തൊണ്ടയിൽ അണുബാധ ഉണ്ടായതിനാൽ സെമിഫൈനലിന് മുൻപ് താരത്തിന് കായികക്ഷമത വീണ്ടെടുക്കാൻ കഴിഞ്ഞേക്കുമോ എന്ന ആശങ്കയുയർന്നിരുന്നു. എന്നാൽ, മലയാളി ഡോക്ടറായ സഹീർ സൈനുലാബ്‌ദീൻ മികച്ച ചികിത്സ നൽകിയതോടെ റിസ്വാന് കളത്തിലിറങ്ങാനും, ടീമിന്റെ ടോപ്സ്കോററാവാനും കഴിഞ്ഞു. പിന്നാലെയാണ് സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ജേഴ്‌സി റിസ്‌വാൻ ഡോക്ടർക്ക് സമ്മാനിച്ചത്. ദുബൈയിലെ വിപിഎസ് മെഡിയോർ ആശുപത്രിയിലാണ് റിസ്‌വാനെ അഡ്മിറ്റ് ചെയ്തത്. സാധാരണഗതിയിൽ ഒരാഴ്ച്ച വരെ സമയമെടുത്ത് മാത്രം ഭേദമാവുന്ന തരത്തിലുള്ള അണുബാധയാണ് താരത്തെ ബാധിച്ചത്. തീവ്രപരിചരണത്തിൽ കഴിയുമ്പോഴും മത്സരത്തിന് ഇറങ്ങാനുള്ള കലശലായ ആഗ്രഹം റിസ്‌വാൻ പ്രകടിപ്പിച്ചിരുന്നതായി തിരുവനന്തപുരം സ്വദേശിയായ ഡോ.സഹീർ അറിയിച്ചു. വെറും രണ്ട് ദിവസം കൊണ്ടാണ് റിസ്‌വാൻ രോഗാവസ്ഥയെ മറികടന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയത്.