January 11, 2022
January 11, 2022
ദോഹ : സ്വന്തം വീട്ടിൽ അതിക്രമങ്ങൾക്ക് വിധേയയായെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ, ഒടുവിൽ ബ്രിട്ടനിൽ അഭയം തേടിയ നൂഫ് അൽ മദീദ് സോഷ്യൽ മീഡിയ ലോകത്തേക്ക് മടങ്ങിയെത്തി. ബ്രിട്ടനിൽ നിന്നും ഖത്തറിലേക്ക് തിരിച്ചെത്തിയ നൂഫിനെ ഓൺലൈൻ ലോകത്ത് കാണാഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നൂഫ് തടങ്കലിലാണെന്നും അഭ്യൂഹങ്ങൾ പരന്നു. ഈ ആശങ്കകളെ കാറ്റിൽ പറത്തിയാണ് നൂഫ് വീണ്ടും ട്വിറ്ററിൽ പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടത്. താൻ തീർത്തും സുരക്ഷിതയാണെന്നും, ആവശ്യമായ ചികിത്സ തനിക്ക് ലഭിക്കുന്നുണ്ടെന്നുമാണ് നൂഫ് ട്വിറ്ററിൽ കുറിച്ചത്. 2021 ഒക്ടോബർ 13 മാണ് നൂഫ് ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. താൻ സുരക്ഷിതയല്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
ഈ പോസ്റ്റ് ഖത്തറിലെ സമൂഹമാധ്യമങ്ങളിൽ വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. നൂഫിനെ പിന്തുണച്ചു കൊണ്ട് നിരവധി കാമ്പയിനുകൾ സോഷ്യൽ മീഡിയകളിൽ അരങ്ങേറി. സ്വന്തം കുടുംബത്താൽ നൂഫ് കൊല്ലപ്പെട്ടെന്ന് വരെ ഊഹാപോഹങ്ങൾ പ്രചരിക്കപ്പെട്ടു. നൂഫിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി അധികൃതരെയും നിരവധി പേർ സമീപിച്ചു. ഈ ആശയക്കുഴപ്പങ്ങളൊക്കെയും നൂഫിന്റെ പുതിയ പോസ്റ്റോടെ പര്യവസാനിച്ചിരിക്കുകയാണ്. നൂഫിന്റെ തിരിച്ചുവരവിന് പിന്നാലെ ഖത്തർ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി അടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന റോത്ന ബീഗം, സൗദി ആക്ടിവിസ്റ്റ് ലിന അൽ ഹത്ത്ലൗൽ എന്നിവരും പിന്തുണ അറിയിച്ചു. നൂഫിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷമുണ്ടെന്നും, 2022 നൂഫിന് ഒരു മികച്ച വർഷമാവട്ടെ എന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്.