April 13, 2022
April 13, 2022
ദോഹ : നവംബറിൽ ഖത്തർ വേദിയാവുന്ന, അറബ് മേഖലയിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പ് ചെലവേറിയതാവില്ലെന്ന് ഖത്തർ. താമസസൗകര്യം അടക്കമുള്ളവയ്ക്ക് ടൂർണമെന്റിനോട് അനുബന്ധിച്ച് നിരക്ക് വർധിക്കുന്ന പ്രവണത മുൻപ് ആതിഥ്യം വഹിച്ച രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഖത്തറിൽ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാവില്ലെന്നാണ് ലോകകപ്പിന്റെ സി.ഇ.ഒ ആയ നാസർ അൽ ഖാത്തറിന്റെ വാഗ്ദാനം.
കൃത്യമായ ദീർഘവീക്ഷണത്തോടെ ലോകകപ്പിന് വേണ്ട മുന്നൊരുക്കം നടത്താൻ ഖത്തറിന് കഴിഞ്ഞിട്ടുണ്ടെന്നും, അതുവഴി ചെലവ് വർധിക്കുന്നത് പിടിച്ചുകെട്ടാൻ കഴിയുമെന്നും നാസർ അൽ ഖാത്തർ വിലയിരുത്തി. ഹോട്ടലുകൾ, വില്ലകൾ, അപ്പാർട്ട്മെന്റുകൾ, ആഡംബരകപ്പലുകൾ തുടങ്ങി വ്യത്യസ്ത ഇടങ്ങളിലായി 130000 റൂമുകളാണ് കളി കാണാൻ എത്തുന്നവർക്കായി ഖത്തറിൽ ഒരുങ്ങുന്നത്. പത്തുലക്ഷത്തോളം ആരാധകർ ലോകകപ്പ് കാലയളവിൽ ഖത്തർ സന്ദർശിച്ചേക്കുമെന്നാണ് സുപ്രീം കമ്മിറ്റി കണക്കുകൂട്ടുന്നത്. എന്നാൽ, ഇവയിൽ വലിയൊരു വിഭാഗം കാണികളും ഒരുമാസം മുഴുവനും ഖത്തറിൽ തങ്ങില്ല. ബുക്കിങ്ങിനിടെ തിരക്ക് അനുഭവപ്പെടാതിരിക്കാൻ, താമസസൗകര്യത്തിന് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഖത്തർ ഇപ്പോൾ തന്നെ ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയവർക്ക് താമസസൗകര്യത്തിനുള്ള ഉപാധികൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്തു തുടങ്ങാം.