November 02, 2021
November 02, 2021
ദുബൈ: വാണിജ്യ ഇടപാട് നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് യുഎഇ സെൻട്രൽ ബാങ്ക്. അക്കൗണ്ടിൽ പണമില്ലാത്ത സമയത്ത് നൽകുന്ന ചെക്കുകൾ എഴുതിനൽകുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി പരിഗണിക്കില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അടുത്ത വർഷം മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അവിശ്വാസം തുടങ്ങിയ സാഹചര്യങ്ങളിൽ ബൗൺസിങ് ചെക്കുകൾ കുറ്റകൃത്യമായി തന്നെ കണക്കാക്കും. ചെക്ക് നൽകുന്ന സമയത്ത്, ചെക്കിൽ എഴുതപ്പെട്ടതിനേക്കാൾ കുറഞ്ഞ തുക അക്കൗണ്ടിൽ ഉണ്ടെങ്കിൽ അത് പിൻവലിക്കാനും പുതിയ നിയമം പ്രകാരം സാധിക്കും.
ചെക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉളള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബിസിനസ് കൂടുതൽ എളുപ്പമാക്കാനും അതുവഴി ക്രിമിനൽ കേസുകൾ കുന്നുകൂടുന്ന അവസരം ഒഴിവാക്കാനും ബൗൺസ് ചെക്ക് നിയമഭേദഗതി സഹായകരമാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. അതേസമയം, ചെക്ക് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ വാണിജ്യലൈസൻസ് റദ്ദ് ചെയ്യുക, അഞ്ചുവർഷത്തേക്ക് ചെക്ക് ബുക്കുകൾ നൽകാതിരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.