November 26, 2021
November 26, 2021
ദോഹ : രാജ്യത്തിന്റെ സാമൂഹികസുരക്ഷ മെച്ചപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് കരട് നിയമം പാസാക്കിയത്. വിരമിച്ച തൊഴിലാളികളുടെ ജീവിതം അടിത്തറയുള്ളതാക്കാൻ സഹായകമാവുന്ന നിരവധി നിർദ്ദേശങ്ങളാണ് കരട് നിയമത്തിൽ ഉള്ളത്.
മിനിമം പെൻഷൻ 15000 റിയാലാക്കി നിശ്ചയിച്ചതിനൊപ്പം, പൊതു-സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്നതും കരട് നിയമത്തിലുണ്ട്. 30 വർഷത്തോളം സേവനമനുഷ്‌ഠിച്ച് വിരമിക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും. സർവീസ് അവസാനിച്ചിട്ടും പെൻഷന് യോഗ്യത ലഭിക്കാത്ത ആളുകൾക്ക്, പെൻഷൻ കിട്ടാൻ ആവശ്യമായത്ര കാലയളവിൽ സർവീസ് പിരീഡ് ദീർഘിപ്പിക്കാൻ അനുമതി നൽകുമെന്നും പുതിയ നിയമം പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ വേണ്ടി മാതാവ് ജോലി രാജിവെച്ചാലും ഇവർക്ക് പെൻഷന് അർഹത ഉണ്ടാവുമെന്നും കരട് നിയമം വ്യക്തമാക്കുന്നു. അവസാന മൂന്ന് വർഷത്തെ ശമ്പളത്തിന്റെ ആവറേജ് കണക്കാക്കിയാവും സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ പെൻഷൻ തുക നിശ്ചയിക്കുക. മറ്റ് ഉടമസ്ഥാവകാശികൾ ഇല്ലാത്ത സാഹചര്യത്തിൽ വിധവകൾക്ക് പെൻഷനിൽ 100 ശതമാനം അർഹത ഉണ്ടാവുമെന്നും കരട് നിയമത്തിലുണ്ട്. കരട് നിയമം വൈകാതെ ശൂറ കൗൺസിലിൽ അവതരിപ്പിക്കപ്പെടും