September 17, 2021
September 17, 2021
ടൂറിസം-റിസോർട്ട് മേഖലയിലെ അതികായരിലൊന്നായ ഹിൽട്ടൺ ഗ്രൂപ്പിന്റെ ഹോട്ടലുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്‌ലിംകളുടെ ആരാധനാലയം തകർത്ത സ്ഥലത്ത് ഹോട്ടൽ പണിയാൻ കമ്പനി തീരുമാനിച്ചതിനെ തുടർന്നാണ് ബഹിഷ്കരണ തീരുമാനം. അമേരിക്കയിലെ നാല്പതോളം മുസ്‌ലിം സംഘടനകൾ ഒത്തുചേർന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം നടത്തിയത്. 2018 ലാണ് അധികൃതർ പള്ളി പൊളിച്ചുകളഞ്ഞത്.
ഹോട്ടൽ നിർമ്മിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഹിൽട്ടൺ ഗ്രൂപ്പിന് നാല് മാസത്തിലധികം സമയം കൊടുത്തെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പ്രതിഷേധമുയർത്തിയ സംഘടനകളുടെ നേതാക്കളിലൊരാളായ നിഹാദ് അവാദ് മാധ്യമങ്ങളോട് പറഞ്ഞു. ഹജ്ജ്, ഉംറ തുടങ്ങിയ വിശുദ്ധ കർമങ്ങൾക്കായി മക്കയും മദീനയും സന്ദർശിക്കുന്ന മുസ്‌ലിംകൾ ഹിൽട്ടൺ ഹോട്ടലുകളിൽ മുറിയെടുക്കരുതെന്നും അവാദ് നിർദ്ദേശിച്ചു. ഓസ്‌ട്രേലിയൻ ഗവേഷകർ നടത്തിയ പഠനങ്ങൾ പ്രകാരം 2017-2020 കാലയളവിലായി പതിനാറായിരത്തോളം പള്ളികളാണ് ചൈനയിൽ പൊളിച്ചുമാറ്റപ്പെട്ടത്. അതേ സമയം, ഹോട്ടലിനുള്ള സ്ഥലം തെരഞ്ഞെടുത്തതിൽ തങ്ങൾക്ക് പങ്കില്ലെന്നും, ചൈനീസ് ഉടമസ്ഥതയിലുള്ള ഒരു കമ്പനി ആ സഥലം ലേലത്തിൽ പിടിച്ചതാണെന്നുമാണ് ഹിൽട്ടൺ ഗ്രൂപ്പിന്റെ വക്താക്കൾ വിശദീകരിക്കുന്നത്. ഷിൻജിയാങ് പ്രവിശ്യയിൽ മുസ്‌ലിങ്ങൾ നേരിടുന്ന മനുഷ്യാവകാശപ്രശ്നങ്ങൾക്കെതിരെ ലോകത്തിന്റെ വിവിധകോണുകളിൽ നിന്നും പ്രതിഷേധം അലയടിക്കുകയാണ്. ആരോപണങ്ങൾ ചൈന തള്ളിയെങ്കിലും, പ്രവിശ്യയിൽ കൂട്ടക്കൊലകളും, വംശഹത്യയും നടക്കുന്നുണ്ടെന്ന് വിവിധ ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു.