February 17, 2021
February 17, 2021
ദുബായ്: മൂന്ന് വര്‍ഷമായി കാണാനില്ല എന്ന് കരുതപ്പെട്ട ദുബായ് രാജകുമാരി വീട്ടുതടങ്കലിലെന്ന് വെളിപ്പെടുത്തല്‍. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ശൈഖ ലത്തീഫ അല്‍ മക്തൂം രാജകുമാരി താന്‍ വീട്ടുതടങ്കലിലാണെന്നും തന്റെ പിതാവാണ് തന്നെ ബന്ദിയാക്കിയിരിക്കുന്നതെന്നും പറയുന്ന വീഡിയോ ബി.ബി.സി പനോരമ പുറത്തുവിട്ടു. 2018 ല്‍ ദുബായില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് മുതല്‍ രാജകുമാരിയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.
ബോട്ടില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ ശ്രമിച്ച തന്നെ കമാന്‍ഡോകള്‍ മയക്കുമരുന്നു നല്‍കി തിരികെ കൊണ്ടുവന്ന് തടവിലിടുകയായിരുന്നുവെന്ന് ബി.ബി.സി പനോരമ പുറത്തുവിട്ട വീഡിയോ ഫൂട്ടേജില്‍ ലത്തീഫ രാജകുമാരി പറഞ്ഞു. വീട്ടുതടങ്കലില്‍ നിന്ന് അതീവ രഹസ്യമായി സ്വയം ചിത്രീകരിച്ച വീഡിയോ അവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
രാജകുമാരിയുടെ അടുത്ത സുഹൃത്തായ ടീന ജൗഹിനെന്‍, കസിനായ മാര്‍കസ് എസ്സാബ്രി, ക്യാമ്പെയിനറായ ഡേവിഡ് ഹൈ എന്നിവരാണ് വീഡിയോ ബി.ബി.സിക്ക് കൈമാറിയത്. ലത്തീഫ രാജകുമാരിയെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ക്യാമ്പെയിനിന് നേതൃത്വം നല്‍കുന്നവരാണ് ഇവര്‍.
ലത്തീഫയുടെ സുരക്ഷ മാത്രമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അതിനാലാണ് വീഡിയോ പുറത്തുവിടുക എന്ന അപകടകരമായ തീരുമാനം തങ്ങള്‍ എടുത്തതെന്നും ഇവര്‍ പറഞ്ഞു. വീട്ടുതടങ്കലില്‍ നിന്ന് ഇവരോട് മാത്രമാണ് രാജകുമാരിക്ക് രഹസ്യമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞത്.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ലത്തീഫ രാജകുമാരിയുടെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. രാജകുമാരി സുരക്ഷിതയാണെന്നും കുടുംബത്തിനൊപ്പം സുഖമായി കഴിയുകയാണെന്നുമാണ് ദുബായും യു.എ.ഇയും നേരത്തേ പറഞ്ഞിരുന്നത്. ഇവര്‍ നല്‍കിയ വീഡിയോയുടെ ആധികാരികതയും മറ്റ് വിവരങ്ങളും സ്വതന്ത്രമായി പരിശോധിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീഡിയോ പുറത്തുവിടുന്നത് എന്ന് ബി.ബി.സി പനോരമ അറിയിച്ചിട്ടുണ്ട്.
തടവിലായി ഒരു വര്‍ഷത്തിനു ശേഷം അതീവ രഹസ്യമായി തനിക്ക് ലഭിച്ച ഫോണിലാണ് ലത്തീഫ രാജകുമാരി വീഡിയോ ചിത്രീകരിച്ചത്. ചിത്രീകരിച്ച വീഡിയോകള്‍ മാസങ്ങളായി ഫോണില്‍ സൂക്ഷിച്ച ശേഷമാണ് സുഹൃത്തുക്കള്‍ക്ക് അയക്കാന്‍ അവസരം ലഭിച്ചത്. അതീവ രഹസ്യമായി കുളിമുറിയില്‍ വച്ചാണ് അവര്‍ വീഡിയോ ചിത്രീകരിച്ചത്. തനിക്ക് വാതില്‍ അടച്ച് പൂട്ടാന്‍ സ്വാതന്ത്ര്യമുള്ള ഏക സ്ഥലം കുളിമുറിയാണെന്ന് അവര്‍ പറയുന്നു.
2018 മാര്‍ച്ച് നാലിനാണ് ചെറിയ ബോട്ടില്‍ ദുബായില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ദുബായ് കമാന്റോകള്‍ പിടികൂടിയത്. ബോട്ടിലേക്ക് ഇരച്ചെത്തിയ കമാന്‍ഡോകളോട് ചെറുത്തുനിന്ന സംഭവം അവര്‍ വീഡിയോയില്‍ വിവരിച്ചു. കമാന്‍ഡോകളെ താന്‍ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. ഒരു കമാന്‍ഡോയുടെ കയ്യില്‍ അയാള്‍ അലറിക്കരയുന്ന തരത്തില്‍ താന്‍ കടിച്ചുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് കമാന്‍ഡോകള്‍ രാജകുമാരിക്ക് നിര്‍ബന്ധിതമായി മയക്കുമരുന്ന് നല്‍കിയത്.
ശൈഖ ലത്തീഫ അല്‍ മക്തൂം രാജകുമാരി
മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം തന്നെ ഒരു സ്വകാര്യ വിമാനത്തില്‍ ദുബായിലേക്ക് തിരികെ കൊണ്ടുപോയെന്നും വിമാനം ദുബായില്‍ ലാന്റ് ചെയ്തപ്പോഴാണ് തനിക്ക് ബോധം വന്നതെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.
ഒരു വില്ലയിലാണ് തന്നെ തടവിലാക്കിയിരിക്കുന്നത്. ജയിലാക്കി മാറ്റിയ ഒരു വില്ല. ഈ 'ജയില്‍ വില്ല'യില്‍ താന്‍ ഒറ്റയ്ക്കാണ്. ഇവിടെ തനിക്ക് വൈദ്യസഹായമോ നിയമസഹായമോ ലഭിക്കുന്നില്ല. വാതിലുകള്‍ എല്ലായ്‌പ്പോഴും അടഞ്ഞിരിക്കും. എല്ലാ സമയത്തും ഇവിടെ പൊലീസ് കാവലും ഉണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയില്‍ പറഞ്ഞു.
'ഞാനൊരു ബന്ദിയാണ്. ഞാന്‍ എപ്പോഴാണ് സ്വതന്ത്രയാവുക എന്ന് എനിക്ക് അറിയില്ല. ഓരോ ദിവസവും ഞാന്‍ എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തെ ഞാന്‍ അതിജീവിക്കുമോ എന്ന് സത്യമായും എനിക്ക് അറിയില്ല. ഇനിയൊരിക്കലും പുറംലോകം കാണില്ല എന്നാണ് പൊലീസ് എന്നെ ഭീഷണിപ്പെടുത്തുന്നത്. ഇതെല്ലാം എന്നെ വളരെയധികം ക്ഷീണിപ്പിച്ചിരിക്കുകയാണ്. ഇതൊരു സര്‍ക്കസ് പോലെയാണ്. എനിക്ക് ഈ ജയിലില്‍ ബന്ദിയായി ജീവിക്കേണ്ട. എനിക്ക് സ്വതന്ത്രയായാല്‍ മതി. എന്റെ കാര്യത്തില്‍ അവരുടെ പദ്ധതി എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ സ്വതന്ത്രയായാലും ഇല്ലെങ്കിലും ഞാനൊരു ബന്ദിയായി ജീവിക്കുകയാണെന്ന് ലോകം അറിയണം.' -ലത്തീഫ രാജകുമാരി വീഡിയോയില്‍ പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.