October 01, 2022
October 01, 2022
അൻവർ പാലേരി
ദോഹ : ലോകം നിശ്ചലമായ കോവിഡ് വ്യാപനത്തിന് ശേഷം ലോകത്തെ മുൻനിര വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സിലേക്ക് കൂടുതൽ ജീവനക്കാരെ കണ്ടെത്താനുള്ള നിയമന നടപടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്മെന്റ് ഡ്രൈവ് എന്നാണ് .ഖത്തർ എയർവേയ്‌സ് തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. നേട്ടങ്ങളുടെ നെറുകയിൽ ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും ചിറക് വിരിക്കാനൊരുങ്ങുമ്പോൾ ഏറ്റവും മികച്ച ജീവനക്കാരെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയെന്നത് വലിയ ദൗത്യമായി ഖത്തർ എയർവെയ്‌സ് കണക്കാക്കുന്നു.
അന്താരാഷ്ട്ര യാത്രകൾക്കുള്ള ഡിമാൻഡിലുണ്ടായ വലിയ വർധനവ് മാത്രമല്ല, ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമായി കൂടിയാണ് ഖത്തർ എയർവെയ്സിൽ വലിയ തോതിലുള്ള റിക്രൂട്മെന്റുകൾ നടക്കുന്നതെന്നാണ് സൂചന..ഖത്തർ എയർവേയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ് എന്നിവയിലേക്കെല്ലാം പുതിയ ജീവനക്കാരെ തേടുന്നതായാണ് വിവരം.ഇതിന്റെ ഭാഗമായി സെപ്റ്റംബർ 29,30 തിയ്യതികളിലായി മുബൈയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന റിക്രൂട്ട്മെന്റിനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.മണിക്കൂറുകളോളം ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയ ഉദ്യോഗാർത്ഥികളെ നിയന്ത്രിക്കാൻ അവസാനം പോലീസ് തന്നെ രംഗത്തിറങ്ങേണ്ടി വന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എക്കാലത്തെയും മികച്ച 'ബ്ലാക്ക് ഫ്രൈഡേ' വിൽപ്പനയ്‌ക്കായി ആളുകൾ തടിച്ചുകൂട്ടുന്നതുപോലെയുള്ള മൈലുകൾ നീണ്ട വരികളായിരുന്നു ഹോട്ടലിന് മുന്നിൽ കണ്ടതെന്ന് റിക്രൂട്മെന്റിൽ പങ്കെടുക്കാനെത്തിയ ഒരു ഉദ്യോഗാർത്ഥി ട്വിറ്ററിൽ കുറിച്ചു. ദൂരെ നിന്ന് യാത്ര ചെയ്തെത്തിയ പലർക്കും ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ പോലും എത്താൻ കഴിയാത്തതിനാൽ നിരാശരായി മടങ്ങേണ്ടിവന്നതായും ചിലർ ട്വീറ്റ് ചെയ്തു. ഹിൽട്ടൺ മുംബൈക്ക് പുറത്ത് നിന്നുള്ള നിരവധി വീഡിയോകളും പലരും പങ്കുവെച്ചിട്ടുണ്ട്.
2022 മധ്യത്തിൽ, വെറും 700 ഒഴിവുകളിലേക്ക് മാത്രം അപേക്ഷകൾ ക്ഷണിച്ചപ്പോൾ 20,000 അപേക്ഷകൾ ലഭിച്ചതായും അപേക്ഷകരെല്ലാം യോഗ്യതയുള്ളവരാണെന്നും ഖത്തർ എയർവെയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക