August 28, 2019
August 28, 2019
അൻവർ പാലേരി
അബുദാബി : തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ നിയമപരമായ മുഴുവൻ പരിരക്ഷയും വാദിയായ നാസിൽ അബ്ദുള്ളയ്ക്കാണെന്ന് ഉറപ്പായതോടെ പ്രമുഖ വ്യവസായി എം.എ.യൂസുഫ് അലിയും തുഷാറിനെ കൈവിട്ടു. യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് കോടതിയിൽ ജാമ്യമായി നൽകി കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ അവസാന ശ്രമവും ഇന്ന് അജ്‌മാൻ കോടതി തള്ളിയതോടെയാണ് യുസുഫ് അലിയുടെ അബുദാബിയിലെ ഓഫീസ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഈ തുക കെട്ടിവെച്ചതും കേസിൽ ജാമ്യം കിട്ടാൻ അഭിഭാഷകരെ നിയോഗിച്ചതും യുസുഫ് അലിയാണെന്ന വിവരം പുറത്തു വന്നതോടെ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗൾഫിലെ ബിസിനസ് പ്രമുഖനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.തുഷാറിന്റെ തട്ടിപ്പിനിരയായി ജയിൽവാസം ഉൾപെടെയുള്ള ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാസിൽ അബ്ദുള്ളയ്ക്ക് പകരം കോടികളുടെ ആസ്തിയും രാഷ്ട്രീയ സ്വാധീനവുമുള്ള തുഷാർ വെള്ളാപ്പള്ളിയെ സഹായിക്കാൻ യുസുഫ് അലി മുന്നിട്ടിറങ്ങിയതിലായിരുന്നു പലർക്കും ആക്ഷേപം.