February 19, 2022
February 19, 2022
ദോഹ : ഗാർഹികതൊഴിലാളികളെ രാജ്യത്തെത്തിച്ച് ജോലി നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ പലപ്പോഴും നിയമങ്ങൾ ലംഘിക്കുന്നതായി തൊഴിൽ മന്ത്രാലയം. ഇവയെ കർശനമായി നിരീക്ഷിക്കാൻ മാർഗരേഖ തയ്യാറാക്കിയതായും മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, പ്രൊബേഷൻ കാലയളവ് ഒൻപത് മാസമാക്കുക, റിക്രൂട്ട്മെന്റ് നിരക്ക് ഏകീകരിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ വൈകാതെ തീരുമാനമെടുക്കുമെന്നും തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.
നിയമലംഘകരെ കുടുക്കാൻ പരിശോധന കർശനമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അടുത്തിടെ നടത്തിയ പരിശോധനകളിൽ 11 ഏജൻസികൾ അടച്ചുപൂട്ടിയതായും, ഒരു ഏജൻസിയുടെ ലൈസൻസ് റദ്ദ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഒരു ഏജൻസി ഗാർഹിക തൊഴിലാളികളെ ശുചീകരണമടക്കമുള്ള അനുമതി ഇല്ലാത്ത തൊഴിലുകൾക്ക് അയക്കുന്നതായും കണ്ടെത്തി. താമസസ്ഥലങ്ങളിൽ തൊഴിലാളികൾക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാണോ എന്നതും അന്വേഷണത്തിന് വിധേയമാക്കുമെന്നും, മിന്നൽ പരിശോധനകൾ മാസങ്ങളോളം തുടരുമെന്നും അധികൃതർ അറിയിച്ചു. തൊഴിൽ മന്ത്രാലയത്തിലെ റിക്രൂട്ട്മെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ നാസർ അൽ മന്നായ് ഖത്തർ ടീവിയോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. തൊഴിലാളികൾക്ക് സംശയങ്ങൾ ദൂരീകരിക്കാൻ 40288101 എന്ന ഹോട്ട് ലൈനിൽ ബന്ധപ്പെടാമെന്നും മന്നായ് അറിയിച്ചു.