November 08, 2019
November 08, 2019
കുവൈത്ത് : കുവൈത്തില്‍ പട്ടിണി കാരണം ഇന്ത്യൻ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ ഇന്ത്യന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ കുവൈത്തിൽ 121 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തുവെന്നും പട്ടിണിയും തൊഴില്‍ പീഡനവും മറ്റ് ദുരിതങ്ങളുമാണ് ഇതിന് കാരണമെന്നുമാണ് 'ദ ടൈംസ് ഓഫ് ഇന്ത്യ' ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നത്.ആന്ധ്രാ പ്രദേശ് നോൺ റെസിഡന്റ് തെലുഗു സൊസൈറ്റിയുടെ കണക്കുകൾ ഉദ്ധരിച്ചു നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ വന്നത്. കുവൈത്തിൽ മരിച്ച ആന്ധ്രാ സ്വദേശികളിൽ കൂടുതൽ പേരും പട്ടിണി, അത്യുഷ്ണം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ കാരണങ്ങളാൽ സ്വയം ജീവനോടുക്കിയതാണെന്ന പരാമർശം കുവൈത്ത് അധികൃതരിലും പ്രവാസികൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ദിനപത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും യാഥാർഥ്യത്തിനു നിരാക്കാത്തതുമാണെന്ന് ഇൻഫർമേഷൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് മാനവ വിഭവശേഷി അതോരിറ്റിയും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളും നിരവധി ഔദ്യോഗിക ഏജന്‍സികളും രംഗത്തെത്തി.വിശപ്പു മൂലം ഒരാള്‍ക്ക് ജീവനൊടുക്കേണ്ട സാഹചര്യം കുവൈത്തില്‍ ഇല്ല. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ പോലും കുവൈത്തിന് ഒന്നാം സ്ഥാനമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും റെഡ് ക്രസന്റ് വഴി കുവൈത്ത് ഭക്ഷണം എത്തിക്കുന്നുണ്ട്. ഇന്ത്യന്‍വിദേശകാര്യ മന്ത്രിയുമായി കുവൈത്ത് അധികൃതര്‍ ഇതുവരെ നടത്തിയ കൂടിക്കാഴ്ചകളിലൊന്നും ഉന്നയിച്ചിട്ടില്ലാത്ത കാര്യം വാര്‍ത്തയായി വന്നത് ഗൗരവമായി കാണുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രവാസികൾക്കിടയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചിട്ടുണ്ടെങ്കിലും വിശപ്പ് മൂലം ഒരാൾ ജീവനൊടുക്കേണ്ട സാഹചര്യം കുവൈത്തിൽ ഇല്ലെന്നതാണ് വസ്തുത.