November 22, 2019
November 22, 2019
കുവൈത്ത് സിറ്റി : നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മുക്തമാക്കാൻ ലക്ഷ്യമാക്കി ജലീബ് അല്‍ ശുയൂഖിൽ നടക്കുന്ന ആരംഭിച്ച 'ക്ലീന്‍ ജലീബ്' പരിശോധന കാമ്പയിൻ തുടരുന്നു.തുടര്‍ച്ചയായ രണ്ടാം ദിവസവും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ സന്നാഹങ്ങളുമായാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. പബ്ലിക് സെക്യൂരിറ്റി, ക്രിമിനല്‍ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷന്, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞദിവസത്തെ പരിശോധനയില്‍ പിടിയിലായവരില്‍ നിരവധി മലയാളികളുമുണ്ട്. രണ്ടാം ദിവസത്തെ പരിശോധനയുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. അതിനിടെ പരിശോധനാ ഭീതിമൂലം നിരത്തില്‍ ആളുകള്‍ ഇറങ്ങാത്തതിനാൽ പ്രദേശം വിജനമായിട്ടുണ്ട്. കുവൈത്തില്‍ ഏറ്റവും ജനസാന്ദ്രതയേറിയതും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഭാഗമാണ് ആളൊഴിഞ്ഞ് മൂകമായത്. കഴിഞ്ഞദിവസത്തെ പരിശോധനയില്‍ 140 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചയും നിരവധി അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിച്ചു.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്നും മൂന്നുമാസത്തിനകം അനധികൃതമായ 2700 സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം ഒഴിപ്പിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മുനിസിപ്പാലിറ്റി മേധാവി എന്‍ജി. അഹ്മദ് അല്‍ മന്‍ഫൂഹി, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇസ്സാം അല്‍ നഹാം എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്.