January 10, 2021
January 10, 2021
ദോഹ: പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള നല്ല സമയമാണ് ഇപ്പോഴെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഹമദ് ബിന്‍ ജാസിം ബിന്‍ ജാബെര്‍ അല്‍താനി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇറാനും ജി.സി.സി രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സുപ്രധാനമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തേ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ പിരിമുറുക്കങ്ങള്‍ക്കിടെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അത്തരമൊരു സംഭാഷണം മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും ഇടയാക്കും.' -ഹമദ് ബിന്‍ ജാസിം ട്വിറ്ററില്‍ കുറിച്ചു.
'ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ അവസാനിക്കുകയും വൈറ്റ്ഹൗസില്‍ പുതിയ ഭരണകൂടം വരികയും ചെയ്യുന്ന ഇന്ന് ഈ സംഭാഷണത്തിന് അവസരമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും യു.എസും ഇറാനും തമ്മില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ബെയ്ഡന്‍ ഭരണകൂടവുമായുള്ള പ്രശ്‌നങ്ങള്‍ അവഗണിക്കുകയും ചെയ്യണം. യുക്തിരഹിതമായ കണക്കുകൂട്ടലുകളെ ആശ്രയിക്കാതെ എല്ലാ തലങ്ങളിലുമുള്ള പദ്ധതിയാണ് നമുക്ക് ആവശ്യം.' -ഖത്തര്‍ മുന്‍ പ്രധാനമന്ത്രി തുടര്‍ന്ന് പറഞ്ഞു.
ഇരുപക്ഷവും സംഭാഷണത്തിനുള്ള വാതിലുകള്‍ തുറക്കാന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'അത്തരമൊരു സംഭാഷണത്തിനുള്ള വാതില്‍ തുറക്കാന്‍ നമ്മള്‍ മടിക്കരുത്. കാരണം ഇത് നമുക്ക് ചുറ്റുമുള്ള നിരവധി പിരിമുറുക്കങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. പല പ്രശ്‌നങ്ങളിലും നമ്മള്‍ക്കും ഇറാനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് നമുക്കറിയാം. പക്ഷേ ഇത് ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് തടസമാകരുത്. കാരണം, പല വിഷയങ്ങളിലും യോജിക്കാത്ത രാജ്യങ്ങളുമായും നമ്മള്‍ സഹകരിക്കുന്നുണ്ട്.' -അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.