September 10, 2021
September 10, 2021
ഇസ്രായേലിലെ ഗിൽബോവ ജയിലിൽ നിന്നും ഫലസ്തീൻ തടവുകാർ രക്ഷപ്പെട്ടതിന് പിന്നാലെ, ഇവരുടെ കുടുംബങ്ങളെ ഇസ്രായേൽ വേട്ടയാടുന്നതായി പരാതി. തങ്ങളുടെ സുരക്ഷാവീഴ്ചയുടെ ജാള്യത മറക്കാനായി ഇസ്രായേൽ പോലീസ് നടത്തുന്ന ഈ നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. കഴിഞ്ഞ വാരമാണ് ഇസ്രയേലിന്റെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്നും ആറ് ഫലസ്തീനി തടവുകാർ ഭൂഗർഭ ടണൽ വഴി രക്ഷപ്പെട്ടത്.
രക്ഷപ്പെട്ടവരിൽ പ്രധാനിയായ, പദ്ധതി ആസൂത്രണം ചെയ്തുവെന്ന് ഇസ്രായേൽ പോലീസ് സംശയിക്കുന്ന മഹമൂദ് അർദാഹിന്റെ രണ്ട് സഹോദരന്മാരെയും ഒരു സഹോദരിയെയും അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു. മറ്റ് തടവുകാരുടെ ബന്ധുക്കളേയും പോലീസ് പിടിച്ചുവെച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഈ കിരാത നടപടി അനുവദിക്കാവുന്നതല്ലെന്നും, ചെറുത്തുനിൽക്കുമെന്നും ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വാസിൽ അബു യൂസുഫ് പ്രതികരിച്ചു. ഫലസ്തീനിലെയും, ഗാസ മുനമ്പിലേയും ആളുകൾ ഇതിനെതിരെ റാലി നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വെസ്റ്റ് ബാങ്കിലെ പല പ്രദേശങ്ങളിലും ഇസ്രായേൽ സേന റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെച്ചതായും ആക്ഷേപമുയർന്നിരുന്നു.