August 18, 2022
August 18, 2022
ദോഹ: ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാക്കിസ്ഥാൻ തങ്ങളുടെ ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) ഓഹരികളിൽ വലിയൊരു പങ്കും ഖത്തറിന് വിൽക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.കമ്പനിയുടെ 51 ശതമാനം ഓഹരി ഖത്തർ എയർവേസിന് വിൽക്കാൻ നീക്കം നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സാമ്പത്തിക ബാധ്യതകൾ തുടർന്ന് ഇന്ത്യൻ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് പാക്കിസ്ഥാൻ എയർലൈൻസ് പ്രധാന ഓഹരികൾ മറ്റൊരു വിദേശ വിമാനക്കമ്പനിക്ക് വിൽക്കാൻ ഒരുങ്ങുന്നത്.
നിലവിൽ പാക്കിസ്ഥാൻ കമ്പനികളുടെ വിദേശ ഉടമസ്ഥാവകാശം 49 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ഈ നിയമത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമേ ഇടപാട് സാധ്യമാവൂ എന്നതിനാൽ നിയമനിര്മാണത്തിനായി സർക്കാർ തയാറെടുക്കുന്നതായും റിപ്പോർട്ട് ഉണ്ട്.
ദേശീയ വിമാന കമ്പനിയിലെ 51 ശതമാനം ഓഹരിയും പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള ന്യൂ യോർക്കിലെ റൂസ്‌വെൽറ്റ് ഹോട്ടലിലെ 51 ശതമാനം ഓഹരിയും ഖത്തറിന് നൽകാൻ തീരുമാനിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ രണ്ട് പവർ പ്ലാന്റുകൾ ഖത്തറിന് വിൽക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയിരുന്നു.486.8 ദശലക്ഷം ഡോളറിന്റെ കടബാധ്യത തീർക്കാനായിരുന്നു ഇത്തരമൊരു നീക്കം.
ഓഗസ്റ്റ് 22 - 23 ദിവസങ്ങളിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഖത്തർ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും സന്ദർശനത്തിന് മുന്നോടിയായി വിളിച്ച ഒരു ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തതായും റിപ്പോർട്ട് പറയുന്നു.
16 ബില്ല്യൺ രൂപയായിരുന്നു കഴിഞ്ഞ വർഷം പാക്കിസ്ഥാൻ എയർലൈൻസിന്റെ നഷ്ടം. നഷ്ടം കുറക്കാൻ ഈ വർഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക