March 06, 2022
March 06, 2022
അബുദാബി : യു.എ.ഇ ദിർഹം അടക്കമുള്ള ജി.സി.സി കറൻസികളോട് പിടിച്ചുനിൽക്കാനാകാതെ കിതയ്ക്കുകയാണ് ഇന്ത്യൻ രൂപ. റഷ്യയുടെ യുക്രൈൻ അധിനിവേശം ആഗോള എണ്ണ വിപണിയെ ബാധിച്ചതോടെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്നലെ ഒരു യു.എ.ഇ ദിർഹത്തിന് 20 രൂപ 81 പൈസ എന്നതായിരുന്നു മൂല്യം. 2020 ഏപ്രിൽ 16 നാണ് ഇന്ത്യൻ രൂപ ദിർഹവുമായി സർവകാല റെക്കോർഡ് തകർച്ച നേരിട്ടത്. 20.84 ആയിരുന്നു അന്ന് ഒരു ദിർഹത്തിന്റെ മൂല്യം. യുക്രൈൻ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിലും ഈ റെക്കോർഡും താമസിയാതെ കടപുഴകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
മാസത്തിന്റെ തുടക്കമായതിനാൽ ശമ്പളം കയ്യിൽ കിട്ടുന്ന പ്രവാസികൾ പണം നാട്ടിലേക്ക് അയക്കാൻ തിടുക്കം കൂട്ടുന്ന കാഴ്ചയാണ് ഗൾഫിൽ. ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ ശരാശരി 20 ശതമാനത്തിന്റെ വർധനവുണ്ടായതായി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അറിയിച്ചു. ബഹ്റൈൻ ദിനാറിന് 202.51 രൂപയാണ് ഇന്നലത്തെ രേഖപ്പെടുത്തിയ നിരക്ക്. ഒമാൻ റിയാലിന് 197.20 രൂപയും സൗദി റിയാലിന് 19.93 യും ലഭിച്ചപ്പോൾ, ഖത്തർ റിയാലിന് 20.70 രൂപ ലഭിച്ചു. കുവൈത്ത് ദിനാറിന് 251.88 രൂപയാണ് ഇന്നലെ ലഭിച്ചത്. ഓരോ തവണ പണമയക്കുമ്പോഴും സർവീസ് ഫീസായി 22 ദിർഹം ഈടാക്കുമെന്നതിനാൽ, കഴിയുന്നത്ര തുക ഒന്നിച്ചയക്കാനാണ് പ്രവാസികൾ പരിശ്രമിക്കുന്നത്.