February 17, 2022
February 17, 2022
ദുബായ് : ഇന്ത്യ-യു.എ.ഇ വെര്‍ച്വല്‍ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ പങ്കെടുക്കും. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക, വ്യാപാര മന്ത്രാലയങ്ങളിലെ പ്രമുഖരും കൂടിക്കാഴ്ചയുടെ ഭാഗമാകും. യു.എ.ഇയുടെ 50ാം വാര്‍ഷികവും ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ 75ആം വർഷവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കഴിഞ്ഞ മാസം ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ സന്ദര്ശിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒമിക്രോണ്‍ വ്യാപനം മൂലം യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെര്‍ച്വല്‍ ഉച്ചകോടി നടത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച നടത്തും. 2015, 2018, 2019 വര്‍ഷങ്ങളില്‍ മോദി യു.എ.ഇയില്‍ എത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തയ്യാറാക്കിയ സംയോജിത സാമ്പത്തിക സഹകരണക്കരാറുമായി (സി.ഇ.സി.പി.എ) ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തും. ഇരുരാജ്യങ്ങളും വ്യാപാരക്കരാറുകളിൽ ഒപ്പുവെക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യവുമായി ഉണ്ടാക്കുന്ന സുപ്രധാന കരാറാണിത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇറക്കുമതി, കയറ്റുമതി നികുതികളില്‍ ഗണ്യമായ കുറവുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങള് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനും കഴിയും. യു.എ.ഇയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന നയങ്ങളും കരാറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, രാജ്യത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് യു.എ.ഇ. 2019-20ല്‍ 60 ശതകോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ കയറ്റുമതിയും യു.എ.ഇയിലേക്കാണ്. അടുത്തിടെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള മുട്ട ഇറക്കുമതി നിരോധനം ഒഴിവാക്കിയിരുന്നു. പുതിയ കരാര്‍ വരുന്നതോടെ കൂടുതല്‍ ഇളവുകൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരലോകം.