February 19, 2022
February 19, 2022
ദുബായ് : ഇന്ത്യയും യു.എ.ഇ.യും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യു.എ.ഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഓൺലെനായാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നേരിട്ട് യു.എ.ഇ.യിലെത്തി കരാറിൽ ഒപ്പിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് പ്രതിസന്ധി കാരണമാണ് ചടങ്ങ് ഓൺലൈനിൽ സംഘടിപ്പിച്ചത്. അഞ്ചുമാസം മുൻപ് പ്രാരംഭ ചർച്ചകൾ ആരംഭിച്ച കരാർ, കേവലം 88 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇന്ത്യ - യു.എ.ഇ ഉഭയകക്ഷി ബന്ധത്തിലെ നിർണ്ണായക ഏടാണിതെന്നായിരുന്നു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ അഭിപ്രായം. ഇരുരാജ്യങ്ങളും ഇറക്കുമതി തീരുവ കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ കരാറിന്റെ ഭാഗമായി സ്വീകരിച്ചേക്കും. ഈന്തപ്പഴം അടക്കമുള്ള ഇറക്കുമതി ഇനങ്ങൾക്ക് തീരുവയിൽ ഇളവ് ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എണ്ണ ഇതര മേഖലകളിൽ നിലവിൽ മൂന്നരലക്ഷം കോടിയുടെ ഇടപാടാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ നടക്കുന്നത്. അഞ്ചുവർഷത്തിനകം ഇത് ഏഴര ലക്ഷം കോടി ആക്കുക എന്നതാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിക്ഷേപം നടത്തിയ വിദേശരാജ്യങ്ങളുടെ പട്ടികയിൽ എട്ടാമതുള്ള യു.എ.ഇ, ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ്.