November 28, 2022
November 28, 2022
അൻവർ പാലേരി
ദോഹ : ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യക്കാർ ഖത്തർ ലോകകപ്പിലും മുന്നിൽ.ലോകകപ്പ് സന്ദർശകരിൽ സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരാണെന്ന് ഖത്തർ ടൂറിസം അറിയിച്ചു.
ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തിയ സന്ദർശകരിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ 10 രാജ്യങ്ങളിൽ ഇന്ത്യയും ഇടം പിടിച്ചിരുന്നു.മത്സരങ്ങൾ കാണാൻ രാജ്യത്ത് എത്തിയവരിൽ 55 ശതമാനവും ഈ പത്ത് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ഇവരിൽ പതിനൊന്ന് ശതമാനം സൗദി അറേബ്യയിൽ നിന്നുള്ള ആരാധകരാണെന്നും 9 ശതമാനം ഇന്ത്യയിൽ നിന്നാണെന്നും ഖത്തർ ടൂറിസം (ക്യുടി) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ബെർത്തോൾഡ് ട്രെങ്കൽ അറിയിച്ചു.ഇന്നലെ ദോഹയിലെ മിഷൈറബ് ഡൗൺടൗണിലെ ഹോസ്റ്റ് കൺട്രി മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയിൽ നിന്ന് 7 ശതമാനം,മെക്സിക്കോ,യുകെ എന്നീ രാജ്യങ്ങളിൽ നിന്നായി 6 ശതമാനം വീതം, അർജന്റീനയിൽ നിന്ന് 4 ശതമാനം,ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ 3 ശതമാനം വീതം എന്നിങ്ങനെയാണ് കളി കാണാൻ ഖത്തറിൽ എത്തിയ ആരാധകരുടെ കണക്കുകൾ.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു.
“സന്ദർശകരിൽ മൂന്നിലൊന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്., സൗദിയിൽ നിന്നുള്ള 95 ശതമാനം ആളുകളും കരമാർഗമാണ് വരുന്നത്, ഒമാനിൽ നിന്ന് 57 ശതമാനം ആരാധകർ എത്തി.ബാക്കിയുള്ളവർ യു.എ.ഇ. കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
അതേസമയം,കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ചൈനയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്.ചൈന അതിർത്തി തുറന്ന് താമസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രെങ്കൽ പറഞ്ഞു. ചൈനയുടെ ഭൂരിഭാഗം അതിർത്തികളും അടച്ചിട്ടിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക