June 03, 2021
June 03, 2021
ദോഹ :2022 ലോകകപ്പ്-എ.എഫ്.സി യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഖത്തർ ഇന്ത്യയെ പരാജയപ്പെടുത്തി. ഖത്തറിനെ വിജയത്തില്‍ നിന്ന് തടയാന്‍ ഒരുങ്ങി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് കിട്ടിയതാണ് വിനയായത്.പതിനേഴാം മിനുട്ടിൽ രാഹുല്‍ ബെഹ്കെ ആണ് രണ്ട് മഞ്ഞ കാര്‍ഡ് വാങ്ങി കളം വിട്ടത്.. പത്തു പേരുമായി പൊരുതി നിന്ന ഇന്ത്യ കളിയിലുടനീളം തന്ത്രങ്ങൾ പിഴച്ച പടയാളികലേ ഓർമിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം,ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന്റെ ചടുലമായ ആക്രമണത്തെ ഒരു വിധത്തിൽ തടഞ്ഞുനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ബോക്സില്‍ നല്ല രീതിയില്‍ പ്രതിരോധിക്കാൻ കഴിഞ്ഞതിനാൽ ഖത്തറിന് തുടര്‍ച്ചയായി ബോക്സിന് പുറത്ത് നിന്ന് ഷോട്ടുകള്‍ എടുക്കേണ്ടി വന്നു. ഇതിനിടയില്‍ ആശിഖ് കുരുണിയന്‍ ഇന്ത്യക്ക് നല്ല അവസരം ഒരുക്കിയെങ്കിലും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.. ഇടതു വിങ്ങില്‍ നിന്ന് ആശിഖ് നല്‍കിയ ക്രോസ് മന്‍വീറിന് തൊടാന്‍ കഴിയാതിരുന്നതാണ് അവസരം പാഴാക്കിയത്.. ഖത്തര്‍ കീപ്പര്‍ പന്ത് കൈവിട്ടപ്പോഴും അവസരം മുതലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
മുപ്പത്തിനാലാം മിനുട്ടിലാണ് ഖത്തർ മുന്നേറ്റം കുറിച്ചത്.ക്ലോസ് റേഞ്ചില്‍ അബ്ദുല്‍ അസീസ് ഹൈതം ആണ് ഖത്തറിന് ലീഡ് നല്‍കിയത്. ഇതിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും ഛേത്രി നല്‍കിയ പാസ് സ്വീകരിച്ച് മന്‍വീര്‍ ഉതിർത്ത ഷോട്ട് ഒരുഗ്രന്‍ ബ്ലോക്കിലൂടെ ഖത്തര്‍ പ്രതിരോധിച്ചു.
രണ്ടാം പകുതിയിലും ഖത്തര്‍ ആധിപത്യം നിലനിർത്തിയെങ്കിലും സമര്‍ത്ഥമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതിനാലാണ് പരാജയം ഒരു ഗോളില്‍ തന്നെ ഒതുങ്ങിയത്.. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതും ഇന്ത്യയുടെ ഡിഫന്‍സീവ് ലൈനും ഇന്ന് മികച്ചു നിന്നു. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും 3 പോയിന്റുമായി ഇന്ത്യ ഇപ്പോള്‍ നാലാമതാണ്. 19 പോയിന്റുമായി ഖത്തര്‍ ഒന്നാമതും. അടുത്ത മത്സരത്തില്‍ ഏഴാം തീയതി ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.