April 07, 2023
April 07, 2023
അൻവർ പാലേരി
ന്യൂഡൽഹി : തടവിലുള്ള എട്ട് ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥരുടെ മോചനത്തിനായി ഖത്തറിലെ നിയമനടപടികളിൽ ഇടപെടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ്.ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം പുലർത്തുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ മോചിപ്പിക്കാൻ സമ്മർദം ചെലുത്താത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022 ഓഗസ്റ്റ് 30 മുതല്‍ ഖത്തറിൽ തടവിൽ കഴിയുന്ന മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുവേണ്ടി സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.മുന്‍ നാവികസേനാംഗങ്ങള്‍ക്കൊപ്പം തടവിലായ ഒമാന്‍ പൗരനെ നവംബറില്‍ വിട്ടയിച്ചിരുന്നെന്നും ഇന്ത്യന്‍ പൗരന്മാര്‍ തടവില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,ഇക്കാര്യത്തിൽ ഇന്ത്യ ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തുകയോ ഖത്തറിലെ നിയമ നടപടികളിൽ ഇടപെടുകയോ ചെയ്യില്ലെന്നും എന്നാൽ ഇന്ത്യൻ പൗരന്മാർക്കെതിരായ കേസിലെ നടപടിക്രമങ്ങൾ “സൂക്ഷ്മമായി നിരീക്ഷിക്കുക”യാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു."സമ്മർദം ചെലുത്തുക" എന്നത് ആശങ്കാജനകമായ ഒരു വഴിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഒരു രാജ്യത്തിന് ഇന്ത്യയുമായി നല്ല ബന്ധമുണ്ടെങ്കിലും, അവരുടെ പൗരന്മാർ നമ്മുടെ നിയമങ്ങൾക്ക് വിധേയരാകാത്തതുപോലെയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'നല്ല ബന്ധം' മറ്റൊരു രാജ്യത്തെ നിയമനടപടികളുടെ പരിധിയിൽ വരില്ലെന്നും അദ്ദേഹം ദി ഹിന്ദു പത്രത്തോട് പ്രതികരിച്ചു.
കഴിഞ്ഞ എട്ട് മാസമായി ദോഹയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവിക സോനാംഗങ്ങള്‍ക്കെതിരെ ഖത്തര്‍ കോടതി കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും കേസിന്റെ വിശംദാശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വ്യക്തിഗതമായാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്നും ഖത്തര്‍ നിയമപ്രകാരം ഖത്തര്‍ കോടതികളില്‍ തന്നെ വിചാരണ ചെയ്യുമെന്നുമാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ള എട്ട് നാവിക സേനാംഗങ്ങള്‍. ബന്ദികളാക്കിയ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ മൂന്ന് തവണ കോണ്‍സുലാര്‍ പ്രവേശനം അനുവദിച്ചിരുന്നു. ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഖത്തറി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഖത്തര്‍ നാവികസേനയുടെ പരിശീലനത്തിലും ഇവർ പങ്കെടുത്തിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI