May 20, 2022
May 20, 2022
ദോഹ : വിമതപ്രവർത്തനങ്ങൾ സജീവമായി തുടരുന്നതിനിടെ, ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. കാലാവധി കഴിഞ്ഞതിനെ തുടർന്നു പ്രസിഡണ്ട് സമീർ ഏറാമല രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം.
സമീർ ഏറാമലക്ക് തന്നെയാണ് വീണ്ടും ഖത്തർ ഇൻകാസിനെ നയിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്..സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും ട്രഷററായി ജോർജ് അഗസ്റ്റിനെയും സിദ്ധീഖ് പുറായിൽ (അഡ്വൈസറി ബോഡ് ചെയർമാൻ), മുഹമ്മദലി പൊന്നാനി , അൻവർ സാദത്ത്(വർക്കിംഗ് പ്രസിഡണ്ടുമാർ)എന്നിവരെയും തെരഞ്ഞെടുത്തു. ഇതിനുപുറമെ,മൂന്ന് വൈസ് പ്രസിഡന്റ് മാരെയും അഞ്ച് ജനറൽ സെക്രട്ടറിമാരെയും എട്ട് സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെപിസിസി പ്രഖ്യാപിച്ചത്. എല്ലാ ജില്ലകളിലേയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതോടൊപ്പം പ്രവർത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും പുതിയ കമ്മറ്റിയിൽ ഉൾപെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.
കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ വലിയ വെല്ലുവിളികൾ നേരിടുമ്പോൾ സംഘടനാ രംഗത്ത് അച്ചടക്കം പാലിച്ചു കൊണ്ട് സംഘടനയുടെ ഭാഗമാകാൻ കഴിയണമെന്നും പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ നൽകാൻ എല്ലാവരും തയാറാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് ഖത്തറിലെ ഇൻകാസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു. വിമതപ്രവർത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും , ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും കെ.സുധാകരൻ വീഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക