November 12, 2019
November 12, 2019
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിമാനത്താവള ജീവനക്കാര്‍ സമരത്തില്‍. മികച്ച തൊഴില്‍ അന്തരീക്ഷവും അലവന്‍സുകളും ആവശ്യപ്പെട്ടാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നൂറുകണക്കിനു തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ഒരു മണിക്കൂര്‍ പണിമുടക്കിയത്. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ദീര്‍ഘകാല വാക്കൗട്ട് അടക്കമുള്ള സമരപരിപാടികളിലേക്കു നീങ്ങുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
കൂടുതല്‍ മെച്ചപ്പെട്ട പെരുമാറ്റവും അന്തരീക്ഷ-ശബ്ദമലിനീകരണങ്ങള്‍ക്കായി നഷ്ടപരിഹാരവുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നതെന്ന് യൂനിയന്‍ പ്രതിനിധി അഹ്മദ് മുഹമ്മദ് അല്‍കന്ദാരി പറഞ്ഞു. കുവൈത്തി പൗരന്മാര്‍ക്ക് പണിമുടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ രാജ്യത്ത് വിരളമാണ്. അതേസമയം, വിദേശ തൊഴിലാളികള്‍ക്ക് പണിമുടക്കാനുള്ള അവകാശം കുവൈത്ത് നല്‍കുന്നില്ല.
ആകെ 4,500 സിവില്‍ ഏവിയേഷന്‍ ജീവനക്കാരില്‍ 1,500 പേര്‍ പണിമുടക്കില്‍ പങ്കെടുത്തു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങൾ തടസപ്പെടുത്തുകയല്ല സമരം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും തങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കന്ദാരി പറഞ്ഞു. ഇന്ന് രണ്ടു മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത ഞായറാഴ്ച 24 മണിക്കൂര്‍ പണിമുടക്ക് നടത്തുമെന്നും കന്ദാരി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇന്നലത്തെ പണിമുടക്ക് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് ജനറല്‍ മേധാവി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അല്‍സബാഹ് പറഞ്ഞു. പണിമുടക്ക് സമയത്ത് 19 സര്‍വീസുകള്‍ പതിവു പോലെ നടന്നെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ ഓഫ് ഓപറേഷന്‍സ് വിഭാഗത്തിലെ സാലിഹ് അല്‍ഫദാഗി വ്യക്തമാക്കി. എന്നാല്‍, ആറു വിമാന സർവീസുകളെ പണിമുടക്ക് ബാധിച്ചതായി തൊഴിലാളി യൂനിയന്‍ അവകാശപ്പെട്ടു.
ഖത്തർ-ഗൾഫ് മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.