March 27, 2022
March 27, 2022
റിയാദ് : സൗദിക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന പ്രവണത അവസാനിപ്പിക്കാൻ തയ്യാറാണെന്ന് യമനിലെ വിമതസേനയായ ഹൂതികൾ അറിയിച്ചു. എന്നാൽ, മുൻപ് പലതവണയും വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ട ഹൂതികളുടെ ഈ പ്രഖ്യാപനം സൗദി അറേബ്യ കണക്കിലെടുത്തിട്ടില്ല. ആലോചിച്ച ശേഷം മാത്രം നിലപാട് അറിയിക്കാമെന്നാണ് സൗദി വൃത്തങ്ങൾ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം, ജിദ്ദയിലെ അരാംകോ പ്ലാന്റ് അടക്കമുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ഹൂതികൾ നാശംവിതച്ചിരുന്നു. ഇതിനുള്ള പ്രത്യാക്രമണം ഭയന്നാണ് ഹൂതികൾ വെടിനിർത്താൻ സന്നദ്ധത അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
മാർച്ച് 25 ന് മാത്രം, പത്തൊൻപത് മിസൈലുകളും ഡ്രോണുകളുമാണ് സൗദിയെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ടത്. ആൾനാശമുണ്ടായില്ലെങ്കിലും, ഈ ആക്രമണങ്ങൾ ഇന്ധനവിതരണത്തെ ബാധിച്ചു. ആരാംകോ പ്ലാന്റിന്റെ പ്രവർത്തനക്ഷമതയിൽ നേരിയ കുറവ് വന്നതോടെ അന്താരാഷ്ട്ര എണ്ണ വിലയിലും ആക്രമണത്തിന്റെ പ്രതിഫലനമുണ്ടായി. എണ്ണ വില ഒരു ശതമാനം വർധിച്ച് 120 ഡോളറിലേക്കെത്തി. വെടിനിർത്തൽ കരാറെന്ന ആശയത്തിനൊപ്പം, സൻആ വിമാനത്താവളം, ഹുദൈദ തുറമുഖം എന്നിവ തുറക്കാമെന്നും ഹൂതികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹൂതികളോട് തിടുക്കത്തിൽ സന്ധി വേണ്ടെന്ന നിലപാടാണ് സൗദി സ്വീകരിക്കുന്നത്. നാളെ മുതൽ പത്ത് ദിവസം നീളുന്ന യമൻ സമാധാനചർച്ചയ്ക്ക് വേദിയൊരുക്കാനുള്ള മുന്നൊരുക്കത്തിലാണ് സൗദി. ഈ ചർച്ചയുടെ ഭാഗമാവില്ലെന്ന് ഹൂതികൾ നേരത്തെ അറിയിച്ചിരുന്നു.