July 03, 2021
July 03, 2021
ദോഹ: ഗൾഫ് മേഖലയിൽ കടുത്ത അനിശ്ചിതത്വത്തിന് ഇടയാക്കിയ ഖത്തറിനെതിരായ ഉപരോധം നീങ്ങിയെങ്കിലും ഗൾഫ് രാജ്യങ്ങൾക്കിടയിൽ പഴയ ഐക്യവും കെട്ടുറപ്പും ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഗൾഫ് രാജ്യങ്ങളുടെ പൊതുതാല്പര്യങ്ങൾക്ക് വിരുദ്ധമായി അറബ് ജനതയുടെ വിമര്‍ശം ഏറ്റുവാങ്ങുന്ന രാഷ്ട്രീയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന യുഎഇയുടെ നിലപാടുകൾക്കെതിരെ ഗൾഫ് രാജ്യങ്ങളിലും അറബ് ലോകത്തും ഉയരുന്ന വിമർശനങ്ങളാണ് ഇപ്പോൾ വാർത്തയാവുന്നത്.അബുദാബിയില്‍ ഇസ്രയേലി എംബസി തുറക്കാനുള്ള തീരുമാനവും ഖത്തര്‍ വിരുദ്ധ നീക്കങ്ങളുമാണ് ഇപ്പോഴത്തെ വിമര്‍ശത്തിന്റെ പ്രധാന കാരണങ്ങളെന്ന് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.യു,എ,ഇയെ ബഹിഷ്കരിക്കാൻ ആഹ്വനം ചെയ്തുകൊണ്ടുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള പ്രചാരണമാണ് ഇതിനകം ഹിറ്റായിരിക്കുന്നത്.
ഖത്തറിനെ ഭീകരതയെ പിന്തുണക്കുന്ന രാജ്യമാക്കി ചിത്രീകരിക്കുന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് വിവാദമായിരുന്നു. യു.എ.ഇ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ചതായിരുന്നു ഹോളിവുഡ് സിനിമ.
ഒരു ടുണീഷ്യന്‍ പാര്‍ലിമെന്റേറിയന്‍ നടത്തിയ ഖത്തറിനെതിരായ പ്രചാരണവും യുഎഇക്കു വേണ്ടിയുള്ളതാണെന്നും വിമര്‍ശകര്‍ പറയുന്നു. നിരവധി ട്വീറ്റുകളാണ് യുഎഇക്കെതിരെ ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ടത്.
ലോകത്താകെയുള്ള അറബ് മുസ്ലിം പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യുഎഇക്കെതിരെ ബഹിഷ്‌കരണ കാംപയിന്‍ നടക്കുന്നതെന്നും മുസ്ലിംകള്‍ യുഎഇയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആ രാജ്യവുമായി സാമ്പത്തികമായ ഇടപാടുകളും ധാര്‍മികമായ പിന്തുണയും അവസാനിപ്പിക്കണമെന്നും സയണിസ്റ്റ് രാജ്യത്തിന് എംബസി തുറക്കാന്‍ അനുവാദം നല്‍കിയ രാജ്യവുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും ഒരാള്‍ ട്വിറ്ററില്‍ എഴുതി.
യുഎഇ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അറബ് സമൂഹത്തോട് യുദ്ധം ചെയ്യുകയാണെന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഇസ്രയേലിന്റെ പുതിയ വിദേശകാര്യമന്ത്രി യാസിര്‍ ലാപിഡിനെ യുഎഇയിലെ ഇസ്രയേല്‍ എംബസി ഉദ്ഘാടനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവയം യുഎഇ സ്വാഗതം ചെയ്തിരുന്നു. ഗള്‍ഫിലെ ആദ്യത്തെ ഇസ്രയേല്‍ എംബസിയാണിത്. സില്‍വാനില്‍ ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രയേല്‍ അനധികൃതമായി പൊളിച്ചുനീക്കിക്കൊണ്ടിരിക്കേയാണ് യുഎഇയില്‍ ഇസ്രയേല്‍ എംബസി തുറക്കുന്നത്. ബഹ്‌റൈനും മൊറോക്കോക്കുമൊപ്പമാണ് ഇസ്രയേല്‍ എംബസി തുറക്കുന്നതും നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവെച്ചത്. സുഡാനും പിന്നീട ഈ രിതി സ്വീകരിച്ചു.
യുഎഇക്ക് മൗലികമായ ഒരു പ്രാദേശിക പ്രാധാന്യവുമില്ലെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഈജിപ്തിന്റെ ചരിത്രം അങ്ങനെയല്ല. ടൂണീഷ്യ ജനാധിപത്യ രാജ്യമാണ്. സഊദി അറേബ്യ രണ്ടു വിശുദ്ധ ഗേഹങ്ങളുടെ രാജ്യമാണ്. യമന്‍ നാഗരിക പാരമ്പര്യമുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത രാജ്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ഗുഢാലോചന നടത്തുകയാണെന്നും വളരെ നാണക്കേടാണിതെന്നും അദ്ദേഹം പറഞ്ഞു.
ടുണീഷ്യന്‍ പാര്‍ലിമെന്റില്‍ സെഷന്‍ നടന്നുകൊണ്ടിരിക്കേ ടുണീഷ്യന്‍ ഫ്രീ ഡസ്റ്റൂറിയന്‍ പാര്‍ട്ടി നേതാവ് അബീര്‍ മുസ്സായ് ഹെല്‍മെറ്റ് ധരിച്ച് മൈക്രോഫോണ്‍ കയ്യിലേന്തി ഖത്തറിനെതിരെ മുദ്രാവാക്യം മുഴക്കി രംഗത്തു വരികയായിരുന്നു. ഖത്തറും ടുണീഷ്യയും തമ്മില്‍ സാമ്പത്തിക സഹകരണത്തിനുള്ള കരാറിനുവേണ്ടി വോട്ട്ഓണ്‍ അക്കൗണ്ടിന്‍മേല്‍ വോട്ടെടുപ്പു നടക്കേണ്ട ദിവസമാണ് ഈ രംഗം അരങ്ങേറിയത്. ടുണീഷ്യയെ ഖത്തറിനും മുസ്ലിം ബ്രദര്‍ഹുഡിനും വില്‍ക്കുകയാണെന്നാണ് പാര്‍ലിമെന്റില്‍ അബീര്‍ മുസ്സായ് പറഞ്ഞത്. പാര്‍ലിമെന്റില്‍ നടന്ന രംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.