June 20, 2023
June 20, 2023
ന്യൂസ് ഏജൻസി
വെസ്റ്റ് ബാങ്ക് :15 വയസ്സുകരനടക്കം അഞ്ച് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ഹെലികോപ്ടറില്‍നിന്ന് ബോംബിട്ട് കൊലപ്പെടുത്തി. പതിനഞ്ചുകാരനായ അഹ്മദ് സഖര്‍,ഖാലിദ് ദര്‍വീഷ് (21), ഖസ്സാം സരിയ (19), ഖസ്സാം ഫൈസല്‍ അബൂസിരിയ (29), ഖൈസ് മജിദീ (21) എന്നിവരാണ് കൊല്ലപ്പെട്ട ത്. ആക്രമണത്തില്‍ അഭയാര്‍ഥി ക്യാമ്പിലെ 91 പേര്‍ക്ക് പരിക്കേറ്റു.
കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായാണ് ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. എന്നാല്‍, രണ്ടു പേരെ തിരഞ്ഞാണ് സൈന്യം ക്യാമ്പിലെത്തിയതെന്നും പ്രതിരോധമുണ്ടായപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നുമാണ് ഇസ്രായേൽ സൈന്യം വിശദീകരിക്കുന്നത്. സംഘര്‍ഷത്തില്‍ ഏതാനും ഇസ്രായേല്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ജെനിൻ ക്യാമ്പിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. എന്നാല്‍, ക്യാമ്പിന് പുറത്ത് സൈനിക സാന്നിധ്യമുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഇബ്നുസീന ആശുപത്രിക്ക് സമീപം തമ്പടിച്ച ഫലസ്തീനികള്‍ക്ക് നേരെയും വെടിവെപ്പുണ്ടായി.
അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച്, 2000നുശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷസാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയില്‍ സമാധാനം സാധ്യമാക്കാൻ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തിവെക്കണമെന്ന് യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. 1,332 വീടുകള്‍ക്ക് അന്തിമ അനുമതി ലഭിക്കുമെന്നും ബാക്കി പ്രാഥമിക ക്ലിയറൻസ് നടപടി ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലില്‍ ബെൻ ഗാവിര്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം ഫലസ്തീന്റെ മണ്ണില്‍ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്.
7000ത്തിലേറെ ഭവന യൂനിറ്റുകള്‍ക്കാണ് പുതിയ ഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ അധികവും വെസ്റ്റ് ബാങ്കിലാണ്. കുടിയേറ്റം തുടരുമെന്നും മേഖലയില്‍ ഇസ്രായേലിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും പ്രതിരോധത്തിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി ബെസലിസ് സ്മോട്ട്റിച് പറഞ്ഞു.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq