August 26, 2021
August 26, 2021
ദോഹ : പ്രവാസി തൊഴിലാളികളുടെ മരണങ്ങൾക്ക് ഖത്തർ അധികാരികൾക്ക് കൃത്യമായ ഉത്തരം നൽകാനാവാത്തത് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ. കഴിഞ്ഞ പതിറ്റാണ്ടിനിടെ നടന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളുടെ മരണങ്ങൾ നിഗൂഢമായി തുടരുകയാണ്. തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചയാണ് പലപ്പോഴും വില്ലനാവുന്നതെങ്കിലും, ഇത് തെളിയിക്കാൻ ഖത്തർ അന്വേഷണ ഏജൻസികൾക്ക് കഴിയുന്നില്ലെന്ന് ആംനസ്റ്റി വിമർശനമുന്നയിച്ചു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷിക്കുന്നതിന് പകരം അവയെ സ്വാഭാവിക മരണമാക്കി ചിത്രീകരിക്കാൻ ഖത്തർ ശ്രമിക്കുന്നതായും പുതിയ റിപ്പോർട്ടിലൂടെ ആംനസ്റ്റി ആരോപിക്കുന്നു.
"ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് വിധിക്കപ്പെടുന്നതോടെ അർഹമായ നഷ്ടപരിഹാരം കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. വീട്ടിലേക്കുള്ള ഏക വരുമാനസ്രോതസ്സ് ഈ വിധത്തിൽ മുടങ്ങുന്നത് പല കുടുംബങ്ങളെയും തീരാദുരിതത്തിലാഴ്ത്തുന്നു" - ആംനസ്റ്റി കൂട്ടിച്ചേർത്തു. തീർത്തും ദുർഘടമായ കാലാവസ്ഥയിൽ ഒരുപാട് സമയം ജോലി ചെയ്യേണ്ടി വരുന്നതാണ് ഈ അവസ്ഥയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഖത്തർ ഇതിനെ നേരിടാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും പര്യാപ്തമാവുന്നില്ലെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.
30 വയസിനും നാല്പത് വയസിനും ഇടയിൽ പ്രായമുണ്ടായിരുന്ന 18 പേരുടെ മരണസർട്ടിഫിക്കറ്റുകൾ പരിശോധിച്ചും, ആറ് പേരുടെ കുടുംബങ്ങളുമായി സംസാരിച്ചുമാണ് ആംനസ്റ്റി ഈ നിഗമനങ്ങളിൽ എത്തിയത്. മരണങ്ങൾ കൃത്യമായി അന്വേഷിച്ച്, കുടുംബങ്ങൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ലഭ്യമാക്കാൻ ഖത്തർ അധികാരികൾ മുൻകൈ എടുക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ തലവൻ സ്റ്റീവ് കോക്ക്ബേൺ അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക