March 17, 2022
March 17, 2022
ദുബായ് : മഞ്ഞും മഴയും വെയിലും വകവെക്കാതെ, കഴിഞ്ഞ ഒൻപത് മാസങ്ങളായി ബർദുബായ് തെരുവിൽ കഴിഞ്ഞ മലയാളി യുവതിക്ക് ഒടുവിൽ സഹായഹസ്തം. ബിസിനസിൽ ഭർത്താവ് ചതിച്ചതോടെ 3 വർഷം ജയിലിൽ കഴിയേണ്ടി വന്ന തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവാണ് ജയിൽ മോചിതയായ ശേഷം തെരുവിൽ അന്തിയുറങ്ങിയത്. എന്നാൽ, ദുബായ് എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ അനിത നാട്ടിലേക്ക് യാത്ര തിരിച്ചതായി അധികൃതർ അറിയിച്ചു.
46 കാരിയായ അനിതയുടെ തെരുവ് ജീവിതം വാർത്തയായതോടെ ദുബായ് എമിഗ്രേഷൻ വനിതയ്ക്ക് തങ്ങളുടെ ഷെൽറ്ററിൽ അഭയം നൽകിയിരുന്നു. പിന്നാലെ, കടബാധ്യതകൾ തീർക്കാനും അധികൃതർ മുന്നോട്ടുവന്നു. ഭർത്താവ് ബാലുവിന്റെ ബിസിനസ് തകർന്നതോടെ ബാങ്കിലും മറ്റുമായി 27 ലക്ഷത്തിന്റെ കടബാധ്യതയാണ് അനിതയ്ക്ക് ഉണ്ടായിരുന്നത്. ഭർത്താവ് അനിതയെ ഉപേക്ഷിച്ച്, ഇളയമകനോടൊപ്പം നാട്ടിലേക്ക് മുങ്ങിയതോടെയാണ് അനിത ഒറ്റപെട്ടത്. ഭർത്താവ് എടുത്ത ലോണിനും മറ്റും ജാമ്യം നിന്ന അനിതയ്ക്ക് നേരെ നിയമനടപടികൾ വന്നതോടെ 36 മാസക്കാലത്തെ ശിക്ഷ ലഭിച്ചു. ജയിലിൽ നിന്നും ഇറങ്ങുമ്പോഴേക്കും കിടപ്പാടം പോലും അനിതയ്ക്ക് നഷ്ടമായിരുന്നു. ഭർത്താവിന്റെ ചതിയിലുള്ള പക കാരണം, ദുബായിൽ ഉള്ള മൂത്ത മകനോടൊപ്പം താമസിക്കാൻ വിസമ്മതിച്ച അനിത, ബർദുബായിലുള്ള പബ്ലിക്ക് ടെലഫോൺ ബൂത്തിലാണ് പിന്നീട് താമസിച്ചത്. പൊതുശുചിമുറി ഉപയോഗിച്ചും, കുഞ്ഞ് ജോലികളിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടും ജീവിതം തള്ളിനീക്കിയ അനിതയുടെ ദുരിതപർവം മലയാള മാധ്യമങ്ങളിലൂടെ വാർത്തയാവുകയായിരുന്നു. പിന്നാലെ, ഇന്ത്യൻ കോൺസുലേറ്റ് അടക്കം വിഷയത്തിൽ ഇടപെട്ടെങ്കിലും വൻ തുകയുടെ ബാധ്യത അനിതക്കുള്ളതിനാൽ പ്രശ്നപരിഹാരം നീണ്ടുപോവുകയായിരുന്നു. ഒടുവിൽ, എമിഗ്രേഷൻ അധികൃതർ രക്ഷകരായി അവതരിച്ചതോടെ അനിതയ്ക്ക് ജന്മനാട്ടിലേക്ക് തിരികെയെത്താൻ അവസരമൊരുങ്ങുകയായിരുന്നു.