February 23, 2022
February 23, 2022
ദുബായ് : രാജ്യത്ത് അനധികൃത മസാജ് പാർലറുകൾ വർധിക്കുന്നതിനെ ഗൗരവമേറിയ പ്രശ്നമായി പരിഗണിക്കുന്നതായും, ഇവയ്‌ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ദുബായ് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 218 പരിശോധനകളിലായി 2025 പേരാണ് മസാജുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ സദാചാരമൂല്യങ്ങൾ തകർത്തതിന് 1643 പേർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ, വ്യാജ മസാജ് പാർലറുകളുടെ പരസ്യങ്ങൾ വിതരണം ചെയ്തതിനാണ് 165 പേർ പിടിയിലായത്.
വ്യാജ മസാജ് പാർലറുകളുടെ കാർഡുകൾ വിതരണം ചെയ്യുന്നവർക്കെതിരെയും നടപടി എടുക്കുമെന്നും, കാർഡുകളിൽ കണ്ടെത്തിയ മൂവായിരത്തിലധികം ഫോൺ നമ്പറുകളുടെ കണക്ഷൻ വിച്ഛേദിച്ചതായും അധികൃതർ അറിയിച്ചു. അശ്ലീലചിത്രങ്ങളടങ്ങിയ കാർഡുകൾ സമൂഹത്തിന്റെ ധാർമികത നശിപ്പിക്കുന്നുവെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജമാൽ അൽ ജലാഫ് അഭിപ്രായപ്പെട്ടു. ഇത്തരം കെണികളിൽ ആളുകൾ വീഴാതിരിക്കാൻ ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ മസാജ് പാർലർ ലൈസൻസ് ലഭിക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റിനെ ആണ് സമീപിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ 800545555 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.