August 29, 2020
August 29, 2020
ദുബായ് : ദുബായിൽ മരിച്ച കോഴിക്കോട് സ്വദേശിയായ 20കാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ബാലുശേരി വട്ടോളി ബസാര്‍ കുളത്തിന്റെ മീത്തല്‍ നാസറിന്റെ മകന്‍ മുഹമ്മദ് യാസീനാണ് വ്യാഴാഴ്ച വൈകീട്ട് ദുബായിൽ മരിച്ചത്. കഴിഞ്ഞ മാർച്ചിൽ സന്ദർശക വിസയിൽ ദുബായിലെത്തിയ യാസീൻ പിതൃ സഹോദരന്‍ ഇഖ്ബാനൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഉല്ലാസനൗകയില്‍ യാത്രക്ക് പോകുന്ന കാര്യം ഇഖ്ബാലിനോട് പറഞ്ഞിരുന്നു. എന്നാല്‍, ദേരയിലേക്ക് പോകേണ്ട യാസീന്‍ ബര്‍ഖയിലേക്കാണ് പോയത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ഉല്ലാസനൗകയില്‍ യാത്ര ചെയ്യുകയും ചെയ്തു. പിന്നീട് യാസീന് സുഖമില്ലെന്ന് പറഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് സുഹൃത്തുക്കള്‍ ഇഖ്ബാലിനെ വിളിച്ചുവരുത്തുകയായിരുന്നു.നായിഫിലുള്ള കൂട്ടുകാരുടെ താമസ സ്ഥലത്തെത്തിയ ഇഖ്ബാല്‍ കണ്ടത് മരിച്ചുകിടക്കുന്ന യാസീനെയാണ്. ബോട്ടില്‍ പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ തളര്‍ന്നീവീണെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.
മുഹമ്മദ് യാസീന് എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോൾ, തളർച്ച അനുഭവപ്പെട്ടതാണെന്ന് മാത്രമാണ് സുഹൃത്തുക്കൾ പറഞ്ഞത്.സംസാര ശേഷിയില്ലാതിരുന്ന മുഹമ്മദ് യാസീനെ ആശുപത്രിയിലെത്തിക്കാൾ ആരും തയ്യാറായതുമില്ല. ഇതേ തുടർന്ന് മുഹമ്മദ് യാസിനെ ദെയ്റയിലെ മുറിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നുവെന്നും അറിയിച്ചു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇഖ്ബാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്ലസ് ടു കഴിഞ്ഞ് ജോലിയില്ലാതെ നടന്ന യാസീനെ ഇഖ്ബാലാണ് ദുബായിലേക്ക് കൊണ്ടുവന്നത്. കുറച്ച് ദിവസം കഴിഞ്ഞ് തിരിച്ചുപോകാനാണ് വന്നതെങ്കിലും ലോക്ഡൗണ്‍ മൂലം യാത്ര വൈകി. ഇതോടെ ദുബായിൽ തന്നെ ജോലി അന്വേഷിക്കുകയും ഇഖ്ബാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ഉറപ്പിക്കുകയും ചെയ്തു.
നാല് ദിവസം കഴിഞ്ഞാല്‍ പുതിയ വിസ അടിക്കുമെന്ന പ്രതീക്ഷയില്‍ തുടരുന്നതിനിടെയായിരുന്നു മരണം. മൃതദേഹം ദുബായ് പൊലീസ് മോര്‍ച്ചറിയിലാണുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി ഇഖ്ബാല്‍ പറഞ്ഞു. മാതാവ്: സാദിഖ. സഹോദരങ്ങള്‍: അഹ്സാന്‍, റസാന്‍.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.