December 21, 2020
December 21, 2020
ടൊറന്റോ, കാനഡ: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമായ അല്‍ ജസീറയുടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഹാക്കിങ്ങിന് ഇരയായതായി റിപ്പോര്‍ട്ട്. ഇസ്രയേലുമായുള്ള ബന്ധം സൗദി അറേബ്യയും യു.എ.ഇയും സാധാരണനിലയിലാക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് മാധ്യമപ്രവര്‍ത്തകരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇസ്രയേല്‍ നിര്‍മ്മിച്ച അത്യാധുനിക സ്‌പൈവെയര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഫോണുകള്‍ ഹാക്ക് ചെയ്തത്.
അല്‍ ജസീറയുടെ 36 മാധ്യമപ്രവര്‍ത്തകര്‍, നിര്‍മ്മാതാക്കള്‍, അവതാരകര്‍, എക്‌സിക്യുട്ടീവുകള്‍ എന്നിവരുടെ സ്വകാര്യ ഫോണുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ടൊറന്റോ സര്‍വ്വകലാശാലയിലെ സിറ്റിസണ്‍ ലാബ് അറിയിച്ചു. ഇസ്രയേല്‍ സര്‍ക്കാറിന്റെ പിന്തുണയുള്ള എന്‍.എസ്.ഒ ഗ്രൂപ്പ് നിര്‍മ്മിച്ച സ്‌പൈവെയറാണ് ഹാക്കിങ്ങിന് ഉപയോഗിച്ചതെന്നും സിറ്റിസണ്‍ ലാബ് അറിയിച്ചു. അടിച്ചമര്‍ത്തല്‍ നയമുള്ള സര്‍ക്കാറുകള്‍ക്ക് സ്‌പൈവെയര്‍ വിറ്റതിലൂടെ കുപ്രസിദ്ധി നേടിയ സ്ഥാപനമാണ് എന്‍.എസ്.ഒ ഗ്രൂപ്പ്.
ആപ്പിള്‍ ഫോണുകള്‍ക്കിടയില്‍ സന്ദേശം കൈമാറാന്‍ ഉപയോഗിക്കുന്ന ഐ മെസേജസിലൂടെയാണ് സ്‌പൈവെയര്‍ നുഴഞ്ഞു കയറിയത്. ഉപഭോക്താക്കള്‍ ഒന്നും ചെയ്യാതെ തന്നെ സ്‌പൈവെയര്‍ ഐ മെസേജില്‍ എത്തും. സീറോ ക്ലിക്ക് വള്‍നറബിലിറ്റി എന്നാണ് ഈ ന്യൂനത അറിയപ്പെടുന്നത്. ഇത് മുതലാക്കിയാണ് ഹാക്കിങ് നടന്നിരിക്കുന്നത്.
Also Read: ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ അനുമതി നല്‍കി
പുഷ് നോട്ടിഫിക്കേഷനുകളിലൂടെ മാത്രമാണ് ഫോണുകളിലെ ഉള്ളടക്കം എന്‍.എസ്.ഒ ഗ്രൂപ്പിന്റെ സെര്‍വ്വറിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള നിര്‍ദ്ദേശം സ്‌പൈവെയര്‍ ഫോണുകള്‍ക്ക് നല്‍കുന്നതെന്ന് സിറ്റിസണ്‍ ലാബ് പറയുന്നു. ഏതെങ്കിലും ലിങ്കുകള്‍ തുറക്കുകയോ മെസേജുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യാതെ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളെ നിരീക്ഷണ ഉപകരണങ്ങളാക്കി മാറ്റുകയായിരുന്നുവെന്ന് സിറ്റിസണ്‍ ലാബ് പറഞ്ഞു.
അല്‍ ജസീറയെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ സൈബര്‍ ആക്രമണമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ഫോണുകളെ ഹാക്ക് ചെയ്യപ്പെട്ട സ്ഥാപനമെന്ന് സിറ്റിസണ്‍ ലാബ് അല്‍ ജസീറയെ വിശേഷിപ്പിച്ചു. ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനും ആഴ്ചകള്‍ക്ക് മുമ്പ് ജൂലൈയിലാണ് ഹാക്കിങ് നടന്നിരിക്കുന്നത.
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഡിജിറ്റല്‍ നിരീക്ഷണത്തിനുള്ള ശക്തമായ സഹകരണത്തിലേക്ക് നയിക്കുമെന്ന് സിറ്റിസണ്‍സ് ലാബ് മുന്നറിയിപ്പ് നല്‍കുന്നു. നാല് വര്‍ഷത്തോളമായി സിറ്റിസണ്‍സ് ലാബ് എന്‍.എസ്.ഒ സ്‌പൈവെയറിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യന്‍ സര്‍ക്കാറിനും യു.എ.ഇ സര്‍ക്കാറിനും ഈ ഹാക്കിങ്ങിലുള്ള പങ്ക് തള്ളിക്കളയാനാകില്ലെന്നാണ് അവര്‍ പറയുന്നത്.
Also Read: ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം,ഒരാൾക്ക് പരിക്കേറ്റു
ഖത്തറുമായി ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലാണ്. അതിനാല്‍ തന്നെ സൈബര്‍ ആക്രമണവും ഹാക്കിങ്ങും ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. സ്വദേശത്തും വിദേശത്തുമുള്ള വിമതരെ ഇതേ സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ച ചരിത്രം ഈ രാജ്യങ്ങള്‍ക്കുള്ളതിനാല്‍ അല്‍ ജസീറയ്‌ക്കെതിരായ ആക്രമണത്തിലും ഇവര്‍ക്ക് പങ്കുണ്ടാകാന്‍ സാധ്യതയേറെയാണെന്ന് സിറ്റിസണ്‍സ് ലാബ് പറയുന്നു.
ഇതേക്കുറിച്ച് എമിറാത്തി, സൗദി സര്‍ക്കാറുകള്‍ പ്രതികരിച്ചിട്ടില്ല.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.