October 09, 2021
October 09, 2021
ദോഹ : റോഡുപണികൾ നിരന്തരം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് ദോഹ. ഇതിനെ മറികടക്കാൻ, സാങ്കേതികവിദ്യയുടെ സഹായം തേടാനുള്ള ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാഫിക്ക് ജനറൽ ഡയറക്റ്ററേറ്റ് അംഗം മുഹമ്മദ് റാദി അൽ ഹജ്‌രി. ഖത്തർ ടീവിയിലെ പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഹജ്‌രി ഈ നിർദേശം മുന്നോട്ടുവെച്ചത്.
ദോഹയിലെ സ്കൂളുകളിൽ നൂറ് ശതമാനം കുട്ടികളും എത്താൻ തുടങ്ങിയ ഘട്ടത്തിൽ ട്രാഫിക്ക് വില്ലനാവുന്നത് ആളുകളെ ദുരിതത്തിലാഴ്ത്തുകയാണ്. ഈയിടെ പുറത്തിറക്കിയ ഖത്തർ നിർമിത അപ്ലിക്കേഷൻ അടക്കം ട്രാഫിക്കിന്റെ നിലയറിയാൻ നിരവധി സൗകര്യങ്ങൾ ഉണ്ടെന്നും, ഇവ ഉപയോഗപ്പെടുത്തണമെന്നും ഹജ്‌രി അഭ്യർത്ഥിച്ചു. ഒരു വഴിയിലെ യാത്ര ദുഷ്കരമെങ്കിൽ ബദൽ മാർഗങ്ങൾ കാണിച്ചുതരാനും അപ്ലിക്കേഷനുകൾ സഹായിക്കും. പുതിയ റോഡുകൾ ഉണ്ടെങ്കിലും പഴയ റോഡിലൂടെ തന്നെ യാത്ര ചെയ്യാൻ ആളുകൾ തീരുമാനിക്കുന്നതും ഗതാഗതകുരുക്കിന് കാരണമാവുന്നുണ്ടെന്നും ഹജ്‌രി വിലയിരുത്തി. റോഡിൽ അപകടങ്ങൾ നടന്നതായി ശ്രദ്ധയിൽ പെട്ടാൽ ആ വാഹനങ്ങളുടെ ഫോട്ടോ എടുത്ത് മെത്രാഷ് ആപ്പിൽ അപ്‌ലോഡ് ചെയ്ത് അധികൃതരെ സഹായിക്കാനും ഹജ്‌രി അഭ്യർത്ഥിച്ചു.