August 22, 2022
August 22, 2022
അൻവർ പാലേരി
ദോഹ : സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടാൻ വഴിയൊരുങ്ങിയതായി ഇറാൻ നേതൃത്വം അറിയിച്ചതിന് പിന്നാലെ ഇറാനിലെ യു.എ.ഇ എംബസിയും പ്രവർത്തനം പുനരാരംഭിക്കുന്നു. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.സൈഫ് മുഹമ്മദ് അല്‍ സആബിയാണ് യു.എ.ഇ അംബാസഡറായി നിയമിതനാകുന്നത്. ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇതോടെ 2012ല്‍ ഇറാനില്‍ നിന്ന് അംബാസിഡറെ തിരിച്ചുവിളിച്ച ശേഷം പ്രവര്‍ത്തനം നിലച്ച തെഹ്റാനിലെ യു.എ.ഇ എംബസി അടുത്ത ദിവസങ്ങളില്‍ പുനരാരംഭിക്കും.
യമൻ പ്രതിസന്ധിയെ തുടർന്ന് അകൽച്ചയിലായ സൗദിയും ഇറാനും തമ്മിൽ ഈയിടെ നടത്തിയ ചർച്ചകളെ തുടർന്നാണ് ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ സമവായത്തിന് വഴിയൊരുങ്ങിയത്.ഇറാൻ അനുകൂല ഹൂത്തി വിഭാഗം യമനിൽ അധികാരം പിടിച്ചതോടെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നടപടികൾ ആരംഭിച്ചിരുന്നു.ഇതിനു പുറമെ,ഇറാന്റെ ആണവ പദ്ധതികളോടും ഗൾഫ് രാജ്യങ്ങൾക്ക് വിയോജിപ്പുണ്ട്.ഇറാന്റെ ബലിസ്റ്റിക് മിസൈൽ പദ്ധതി ഗൾഫ് മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നാണ് സൗദിയെ അനുകൂലിക്കുന്നവരുടെ നിലപാട്. അതേസമയം,ഏറ്റുമുട്ടലിന് പകരം സമവായത്തിന്റെ സാഹചര്യം ഉണ്ടാകണമെന്ന നിലപാടാണ് സമീപകാലത്തായി ഇറാൻ സ്വീകരിക്കുന്നത്.പുറത്തുനിന്നുള്ള ശക്തികളുടെ രംഗപ്രവേശം ഗൾഫ് സുരക്ഷക്ക് ഭീഷണിയാകുമെന്നും പ്രശ്നങ്ങൾ തുറന്ന ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.
ഒമാൻ,ഖത്തർ വിദേശകാര്യ മന്ത്രിമാരുമായും ഈയിടെ ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫോണിൽ സംഭാഷണം നടത്തിയിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഖത്തർ മാത്രമാണ് ഇറാനുമായി നല്ല നയതന്ത്ര ബന്ധം സൂക്ഷിച്ചിരുന്നത്.2017 ൽ ഖത്തറിനെതിരെ സൗദി ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോൾ ഇറാനുമായുള്ള ഖത്തറിന്റെ ബന്ധവും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക