June 19, 2022
June 19, 2022
തിരുവനന്തപുരം :‘കൈകൂപ്പി പറയുകയാണ് ഞങ്ങളുടെ അന്നം മുടക്കരുത്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനായി ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്.
ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്നവരാണവര്‍’. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. വൈ എ റഹീമിന്റേതാണ് ഈ വാക്കുകള്‍.
ഗള്‍ഫിലെ ഭരണാധികാരികള്‍ നമ്മളോടുള്ള സ്നേഹംകൊണ്ടാണ് ഇവിടം സന്ദര്‍ശിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയെ ക്ഷണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് അദ്ദേഹം കണ്ടത്. കേരളത്തില്‍ വന്ന് നാലു ദിവസം തങ്ങി. അന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രതിനിധിയായി അദ്ദേഹത്തോടൊപ്പം എത്തിയയാളാണ് ഞാന്‍. അന്ന് മുറി അടച്ചിട്ടുള്ള സംസാരമോ, പ്രോട്ടോകോള്‍ ലംഘിച്ചുള്ള യോഗമോ ഒന്നുമുണ്ടായില്ല. അദ്ദേഹത്തിനെന്തോ പാരിതോഷികം നല്‍കി എന്നുവരെയാണ് പ്രചാരണം. ഷാര്‍ജ ഭരണാധികാരി ഏതു നിലവാരത്തിലുള്ളയാളാണെന്ന് ഒരു ബോധവുമില്ലാത്ത ചില മാധ്യമങ്ങള്‍കൂടി ആ പ്രചാരണം ഏറ്റുപിടിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയ്ക്ക് സ്കൂള്‍ തുടങ്ങാന്‍ 1979ല്‍ത്തന്നെ 10 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇന്നത്തെ കേരള മുഖ്യന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് 182 തടവുകാരെ 200 കോടിയിലധികം രൂപ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവഴിച്ച് വിട്ടയച്ച ഭരണാധികാരിയാണ് ഇപ്പോഴത്തേത്. 14 കോടി രൂപ സ്വന്തം കൈയില്‍നിന്ന് മുടക്കി ഹൈന്ദവ ശ്മശാനം നിര്‍മിച്ചയാളാണ്. 12 ഏക്കര്‍ സ്ഥലവും നല്‍കി. അങ്ങനെയൊരു ഭരണാധികാരിയെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ വരുന്നത് മോശമാണ്. ദയവായി അത്തരമൊരാളെ ആക്ഷേപിക്കരുത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്–-കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് കൂടിയായ റഹീം പറഞ്ഞു.കമ്പനി തുടങ്ങാന്‍ കൈക്കൂലി നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അതൊക്കെ സത്യവുമായി പുലബന്ധമില്ലാത്തതാണെന്ന് നേരിട്ടറിയാവുന്ന ആളാണ് ഞാന്‍. ഇവിടത്തെ രാഷ്ട്രീയനേട്ടത്തിനായി ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന ഗള്‍ഫ് ഭരണാധികാരികളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക