November 18, 2021
November 18, 2021
ദുബായ് : രാജ്യത്തിന്റെ തൊഴിൽ നിയമത്തിൽ അഴിച്ചുപണി നടത്തിയിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തൊഴിലാളികൾക്ക് ശമ്പളത്തോടെയുള്ള അവധി ദിവസങ്ങളുടെ എണ്ണം ആറാക്കി ഉയർത്തിയതാണ് നിയമങ്ങളിലെ പ്രധാനമാറ്റം. തൊഴിലാളികളുടെ സമഗ്രക്ഷേമം ഉറപ്പാക്കുന്നതിനാണ് തങ്ങൾ പ്രഥമപരിഗണന നൽകുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
സ്വകാര്യമേഖലയിലെ വനിതകൾക്കുള്ള പ്രസവാവധിയിലും മാറ്റങ്ങളുണ്ട്. ഇനി മുതൽ 45 മുഴുവൻ വേതനദിവസങ്ങളും, 15 അർദ്ധവേതന ദിവസങ്ങളും അടക്കം 60 ദിവസമായിരിക്കും പ്രസവ അവധി. കുഞ്ഞിന് ആറ് മാസം പ്രായമാവുന്നത് വരെ അഞ്ച് രക്ഷകർതൃ അവധിക്കും മാതാപിതാക്കൾക്ക് അർഹതയുണ്ട്. പ്രസവാനന്തരം നവജാതശിശുവിനോ അമ്മയ്ക്കോ സങ്കീർണതകളോ അസുഖങ്ങളോ ഉണ്ടായാൽ 45 ദിവസത്തേക്ക് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാമെന്നും പുതിയ നിയമത്തിൽ പറയുന്നു. പ്രത്യേകസാഹചര്യങ്ങളിൽ അമ്മമാർക്ക് പ്രസവാവധിക്ക് ശേഷവും 30 ദിവസം ശമ്പളത്തോടെയുള്ള അവധി ലഭിക്കും.
തൊഴിലാളികളുടെ പ്രൊബേഷൻ പിരീഡ് വ്യവസ്ഥയിലും കാതലായ മാറ്റങ്ങളുണ്ട്. ആറുമാസത്തിലധികം പ്രൊബേഷൻ പിരീഡ് ഉണ്ടാവരുതെന്ന് നിയമം അനുശാസിക്കുന്നു. ഫുൾടൈം, പാർട്ട് ടൈം ജീവനക്കാർക്ക് ഈ നിയമം ബാധകമാണ്. ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് എളുപ്പം മാറാനും പുതിയ നിയമങ്ങൾ തൊഴിലാളികളെ സഹായിക്കും. അടുത്ത ഫെബ്രുവരി മുതൽ ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാനുള്ള അവസരം തൊഴിലാളികൾക്ക് ഒരുക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.